മലപ്പുറം: കേരളത്തിൽ നിന്നും തീവ്രവാദസംഘടനകളിലേക്ക് പെൺകുട്ടികളടക്കമുള്ളവരെ റിക്രൂട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ജനം ടി.വി റിപ്പോർട്ട് ചെയ്ത വാർത്തയേത്തുടർന്നാണ് ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ പുറത്തു വരുന്നത്.
ഇരുപത്തിയൊന്നുകാരിയായ ഹിന്ദു പെൺകുട്ടി ഇക്കഴിഞ്ഞ ജൂൺ 13ന് വീട്ടിൽ നിന്നും അപ്രത്യക്ഷയായതിനേത്തുടർന്ന് ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് നമ്പർ 510/2016 മായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണമാണ് മലപ്പുറം പട്ടിക്കാട് സ്വദേശിയായ നൗഫൽ കുരിക്കലിലെത്തിയത്. മതം മാറ്റാനുള്ള ലക്ഷ്യത്തോടെ ഇയാൾ പെൺകുട്ടിയെ വശീകരിച്ച് കടത്തിക്കൊണ്ടു പോയതായാണ് വിവരം.
ചെർപ്പുളശ്ശേരി കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നും ബി.ബി.എ പൂർത്തിയാക്കിയ പെൺകുട്ടി പെരിന്തൽമണ്ണയിലെ DLS ഓവർസീസ് എഡ്യൂക്കേഷനിലും പഠനം നടത്തിയിരുന്നു. ഈ കാലയളവിലാണ് നൗഫൽ വിരിച്ച വലയിൽ അകപ്പെടുന്നത്.
കഴിഞ്ഞ മെയ് 6ന് എമർജൻസി ക്വാട്ടയിൽ അപേക്ഷ നൽകി നേടിയെടുത്ത പാസ്സ്പോർട്ട് ഉൾപ്പെടെ, മുഴുവൻ തിരിച്ചറിയൽ രേഖകളും പെൺകുട്ടി കരുതിയിട്ടുമുണ്ട്. മാതാപിതാക്കളെ തന്ത്രപൂർവ്വം കബളിപ്പിച്ചാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.
യമനിലെ ദാർ ഉൾ ഹദിത് മദ്രസയിൽ ഒരു വർഷത്തെ മതപഠനത്തിനു ശേഷം 2015 ജൂലൈയിൽ നൗഫൽ കേരളത്തിലെത്തിയതായി അന്വേഷണ സംഘം പറയുന്നു. യെമനിൽ ഭാര്യയും ഒരു കുട്ടിയുമുള്ള നൗഫൽ നാട്ടിലെത്തി മറ്റൊരു വിവാഹം കഴിച്ച ശേഷമാണ് യുവതിയെ തട്ടിക്കൊണ്ടു പോയത്. ചെർപ്പുളശ്ശേരിയിലുള്ള കൂട്ടാളികളുടെ സഹായത്തോടെയായിരുന്നു കുട്ടിയെ കടത്തിക്കൊണ്ടു പോയത്.
2016 ജൂൺ പതിമൂന്നാം തീയതി നൗഫൽ നെടുമ്പാശ്ശേരി വിമാത്താവളം വഴി സൗദി അറേബ്യയിലേക്ക് കടന്നതായി സൂചന ലഭിച്ചു. എന്നാൽ ഈ പെൺകുട്ടിയെ സൗദിയിലേക്ക് കടത്തിയോ എന്നതിനെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരമില്ല.
നൗഫൽ നാടുവിട്ടതോടെ മംഗലാപുരത്തെ മദ്രസാ അദ്ധ്യാപകനായ കരുവാരക്കുണ്ട് സ്വദേശി സാജിദാണ് കേരളത്തിൽ യമനി സലാഫി ഗ്രൂപ്പിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. കാസർകോട് സ്വദേശി കുഞ്ഞത്തുർ മുഹമ്മദ് നൗഷാദ്, തൃശൂർ കേച്ചേരി സ്വദേശി മുഹമ്മദ് ലത്തീഫ് യൂസഫ് എന്നിവർ നൗഫലിന്റെ അടുത്ത അനുയായികളാണെന്നാണ് വിവരം.
കേരളത്തിൽ നിന്നും മത പരിവർത്തനത്തിനിരയായ നിരവധി ഹിന്ദു യുവാക്കൾ ഉൾപ്പെടെ 20 ഓളം പേർ അൽ ഖ്വായ്ദ പരിശീലനം നേടി യമനിലെ ദാറുൽ ഹദിത് മദ്രസകളിൽ പഠിക്കുന്നുവെന്ന ഞെട്ടിക്കുന്ന വാർത്തകൾ പുറത്തു വരുന്നതിനിടയിലാണ് പെൺകുട്ടിയുടെ തിരോധാനം.