ലണ്ടൻ : ബ്രിട്ടന്റെ ഭാവി ഇന്നറിയാം. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമോ എന്ന് തീരുമാനിക്കുന്നതിനുള്ള ഹിതപരിശോധനയ്ക്ക് മണിക്കൂറുകൾ മാത്രം. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന വാദത്തിനാണ് അഭിപ്രായസർവ്വേകളിൽ മുൻതൂക്കം.
ഇന്ത്യൻ സമയം രാവിലെ 11.30നാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത് . ബ്രിട്ടൺ യൂറോപ്യൻ യൂണിയന്റെ ഭാഗമായി തുടരുമോ ഇല്ലയോ എന്നതിന്റെ ആദ്യ ഫലം ഇന്ന് അർദ്ധ രാത്രിയോടെ അറിവാകും. നാളെ രാവിലെ ആയിരിക്കും ഔദ്യോഗിക പ്രഖ്യാപനം. നാലരക്കോടി ജനങ്ങൾ ബ്രിട്ടന്റെ ഭാവി നിശ്ചയിക്കുന്ന അവസാന മണിക്കൂറിലും വാദപ്രതിപാദങ്ങൾക്ക് ശമനമില്ല. ബ്രിട്ടന്റെ യുറോപ്യൻ യൂണിയൻ അംഗത്വത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രാഷ്ട്രീയപാർട്ടികൾ രംഗത്തുണ്ട്.
യൂറോപ്യൻ യൂണിയനിൽ അംഗമായതുമുതൽ ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതി മോശമായെന്നും, സ്വതന്ത്ര നിലനിൽപ്പാണ് രാജ്യത്തിന് ആവശ്യമെന്നും ഒരുഭാഗം വാദിക്കുന്നു. എന്നാൽ ബ്രിട്ടൺ യുറോപ്യൻ യൂണിയനിൽനിന്ന് പുറത്തായാൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുമെന്ന് മറ്റൊരു പക്ഷം അഭിപ്രായപ്പെടുന്നു. അഭിപ്രായസർവ്വേകളെല്ലാം യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൻ തുടരുമെന്നതിനാണ് മുന്‍തൂക്കം നൽകുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ, പ്രതിപക്ഷ നേതാവ് ജെർമി കോർബിൻ ഉൾപ്പെടെയുള്ളവർ യൂറോപ്യൻ യൂണിയനിൽ ബ്രിട്ടന്റെ അംഗത്വം നിലനിർത്തണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.