കറാച്ചി: പ്രശസ്ത പാകിസ്ഥാനി സൂഫി ഗായകൻ അംജദ് സബ്രി പാകിസ്ഥാനിലെ കറാച്ചിയിൽ വെടിയേറ്റു മരിച്ചു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം പാകിസ്ഥാനി തീവ്രവാദസംഘടനയായ താലിബാൻ ഏറ്റെടുത്തിട്ടുണ്ട്.
നാൽപ്പത്തിയഞ്ചുകാരനായ അംജദ് സബ്രി തന്റെ കാറിൽ യാത്ര ചെയ്യവേയാണ് വെടിയേറ്റത്. സൂഫിസത്തിൽ അധിഷ്ഠിതമായ ഖവാലിയിൽ വിദഗ്ദ്ധനായിരുന്നു അംജദ് സബ്രി. ഖവാലി ഗായകരിൽ ഏറെ പ്രശസ്തിയാർജ്ജിച്ച ഗായകൻ കൂടിയായിരുന്നു അദ്ദേഹം.
അംജദിന്റെ പിതാവ്, ഗുലാം ഫാരിദ് സബ്രി, അമ്മാവൻ മഖ്ബൂൽ അഹമ്മദ് സബ്രി തുടങ്ങിയവർ ചേർന്നു നയിച്ചിരുന്ന ഖവാലി ഗ്രൂപ്പ് എഴുപതുകളിലും, എൺപതുകളിലും ഏറെ പ്രശസ്തിയാർജ്ജിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടു മുതൽ ആരംഭിച്ച സംഗീതപാരമ്പര്യമാണ് സബ്രിയുടേത്. ഭാരതത്തിലെയും, പാകിസ്ഥാനിലെയും ചലച്ചിത്രങ്ങൾക്കു വേണ്ടി അദ്ദേഹം സംഗീതമാലപിച്ചിട്ടുണ്ട്.
സൂഫിസം, തീവ്ര ഇസ്ലാമിക ഗ്രൂപ്പുകൾ എതിർക്കുന്ന; എന്നാൽ ഇസ്ലാമിൽ തന്നെ നിലനിൽക്കുന്ന യോഗാത്മക മാർഗ്ഗമാണ്. ഇസ്ഹാൻ എന്ന ആത്മസംസ്കരണമാർഗ്ഗത്തിലൂടെ ദൈവപ്രീതി തേടുന്ന ഈ ഇസ്ലാമിക മാർഗ്ഗത്തെ താലിബാൻ നിയന്ത്രിത മേഖലകളിൽ നിരോധിച്ചിട്ടുണ്ട്.