ന്യൂഡൽഹി : താലിബാന്റെ പുതിയ മേധാവി മൗലവി ഹൈബത്തുള്ള അകുണ്ടാസയെ യു എൻ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഭാരതം ആവശ്യപ്പെട്ടു. സുരക്ഷാ കൗൺസിൽ ചർച്ചയിൽ യു എന്നിൽ ഭാരതത്തിന്റെ സ്ഥിരം പ്രതിനിധിയായ സയ്യദ് അക്ബറുദ്ദീനാണ് ആവശ്യം ഉന്നയിച്ചത്.
മുല്ല അക്തർ മൻസൂർ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെയാണ് അൻപതുകാരനായ മൗലാന ഹൈബത്തുള്ള താലിബാൻ മേധാവിയായത്. എന്നാൽ യു എൻ ഭീകരപ്പട്ടികയിൽ ഹൈബത്തുള്ളയെ ഉൾപ്പെടുത്തിയിരുന്നില്ല . ഇതിനെതിരെയാണ് ഭാരതം പ്രതികരിച്ചത്.
ചിലരെ ഒഴിവാക്കിയും മറ്റ് ചിലരെ ഉൾപ്പെടുത്തിയും യാതൊരു മാനദണ്ഡവുമില്ലാതെയാണ് ഭീകര പട്ടിക തയ്യാറാക്കുന്നതെന്ന് നേരത്തെ ഇന്ത്യ ആരോപണമുന്നയിച്ചിരുന്നു . ജെയ്ഷ് ഇ മൊഹമ്മദ് ചീഫ് മൗലാന മസൂദ് അസറിനെ ഉൾപ്പെടുത്താനുള്ള നീക്കം മരവിപ്പിച്ചതിനെ തുടർന്നായിരുന്നു ഇന്ത്യയുടെ ആരോപണം.
ഭീകര സംഘടനകളുടെ പട്ടികയിൽ ജെയ്ഷിനെ ഉൾപ്പെടുത്തിയിട്ട് അതിന്റെ മേധാവിയെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താത്തത് വിരോധാഭാസമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു