ദുബായ്: യു.എ.ഇ യിൽ പുതിയ കമ്പനിനിയമം നടപ്പാക്കാൻ വാണിജ്യസ്ഥാപനങ്ങൾക്ക് സമയം നീട്ടി നൽകി. കമ്പനികൾ നടപ്പാക്കേണ്ട മാറ്റങ്ങളിൽ പലതിനും കാലതാമസം എടുക്കുന്നതിനാലാണ് ഈ മാസം 30ന് തീരുന്ന സമയപരിധി, സാമ്പത്തിക മന്ത്രാലയം ഒരു വർഷത്തേക്ക് കൂടി നീട്ടി അനുവദിച്ചത്.
പുതിയനിയമം അനുസരിച്ചു കമ്പനികള്‍ നടപ്പാക്കേണ്ട പല വിധത്തിലുള്ള മാറ്റങ്ങളും പ്രായോഗിക തലത്തിൽ മുടങ്ങി കിടക്കുന്ന സാഹചര്യത്തിലാണ് നിയമം നടപ്പാക്കാൻ സാമ്പത്തിക മന്ത്രാലയം ഒരു വർഷം കൂടി സമയം അനുവദിച്ചത്. പുതിയ കമ്പനി നിയമം അനുസരിച്ച് 2,20,000 വാണിജ്യ സ്ഥാപനങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. എന്നാൽ മാറ്റങ്ങള്‍ പൂർണ്ണമായി നടപ്പാക്കാന്‍ സാധിക്കാത്തതിനാലും വിവിധ വകുപ്പുകളില്‍ നിന്ന് ലഭിക്കേണ്ട അനുമതികൾക്ക് കാലതാമസം നേരിടുന്നതു മൂലവുമാണ് സമയം നീട്ടി നൽകുന്നത്.
1984ൽ രൂപീകരിച്ച ഫെഡറൽ നിയമ പ്രകാരമാണ് യു.എ.ഇയിൽ കമ്പനികൾ പ്രവർത്തിക്കുന്നത്. ഇതിൽ കാതലായ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് കഴിഞ്ഞ വർഷം പുതുക്കിയ കമ്പനിനിയമം പ്രഖ്യാപിച്ചത്. ഈ വർഷം ജൂൺ 30നകം പുതിയ നിയമപ്രകാരം രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നായിരുന്നു നിർദ്ദേശം. ഇതിൽ മാറ്റം വരുത്തിയണ് 2017 ജൂൺ 30 വരെ പുതിയ കമ്പനിനിയമം നടപ്പാക്കാനുള്ള കാലാവധി നീട്ടിയത്.
കമ്പനി ഓഹരികള്‍ പൊതുജനങ്ങൾക്ക് കൈമാറുന്നതിന്, കുറഞ്ഞത് 55 ശതമാനം ഓഹരികള്‍ വിറ്റഴിക്കണമെന്ന നിബന്ധന 30 ശതമാനമായി കുറച്ചതടക്കം വലിയ മാറ്റങ്ങൾ വരുത്തുകയും കമ്പനിയിൽ നിക്ഷേപം നടത്തുന്നവർക്ക് കൂടുതൽ പരിരക്ഷ നൽകുന്നതുമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് പുതിയ നിയമം. പുതുക്കിയ കമ്പനി നിയമം നടപ്പാക്കാനുള്ള സമയം ഒരു വർഷം കൂടി നീട്ടി നൽകിയ തീരുമാനം യു.എ.യിലെ ആയിരക്കണക്കിന് കമ്പനികൾക്ക് ആശ്വാസം നൽകുന്നതാണ്.