ഹരാരെ : ആദ്യ ടി ട്വന്റിയിൽ സിംബാബ് വേക്കെതിരെ വഴങ്ങിയ അപ്രതീക്ഷിത തോൽവിക്ക് ഇന്ത്യ കണക്കു തീർത്തു . കളിയുടെ സമസ്ത മേഖലയിലും സിംബാബ് വേയെ തകർത്ത ഇന്ത്യ പത്തു വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത സിംബാബ് വേ ഇരുപത് ഓവറിൽ ഒൻപത് വിക്കറ്റിന് 99 റൺസെടുത്തു. നാല് ഓവറിൽ പത്ത് റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത ബരീന്ദർ സ്രാനാണ് ആതിഥേയരെ തകർത്തത്. ജസ്പ്രീത് ബൂമ്ര 11 റൺസ് വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി. 31 റൺസെടുത്ത പീറ്റർ മൂറും 14 റൺസെടുത്ത മാൽക്കം വാലറുമാണ് സിംബാബ് വേ നിരയിൽ അൽപ്പമെങ്കിലും പിടിച്ച് നിന്നത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി ഓപ്പണർമാരായ മൻദീപ് സിംഗും ലോകേഷ് രാഹുലും ഉജ്ജ്വല ബാറ്റിംഗാണ് കാഴ്ചവച്ചത്. 13. 1 ഓവറിൽ വിജയ ലക്ഷ്യമായ 100 റൺസ് വിക്കറ്റ് നഷ്ടപ്പെടുത്താതെ ഇന്ത്യ മറികടന്നു . 47 റൺസോടെ ലോകേഷും 52 റൺസോടെ മൻ ദീപും പുറത്താകാതെ നിന്നു.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇരുകൂട്ടരും ഓരോ മത്സരങ്ങൾ ജയിച്ച് സമനിലയിലാണുള്ളത് . ഇതോടെ മൂന്നാമത്തെ മത്സരം നിർണായകമായി . ഏകദിന പരമ്പര ഇന്ത്യ 3-0 ന് തൂത്തുവാരിയിരുന്നു.