ആലപ്പുഴ: ഈ വര്‍ഷത്തെ ജലോത്സവങ്ങള്‍ക്ക് തുടക്കം കുറിച്ച് ചമ്പക്കുളത്താറ്റില്‍ തിങ്കളാഴ്ച്ച മൂലം വള്ളംകളി അരങ്ങേറും. സാംസ്ക്കാരിക ആത്മീയ പൈതൃകം പേറുന്ന ജലമേളയെ വരവേല്‍ക്കാന്‍ കുട്ടനാട് ഒന്നാകെ ഒരുങ്ങികഴിഞ്ഞു.
മഴക്കെടുതിയിലും ആവേശം ചോരാത്ത വള്ളംകളി പ്രേമികളുടെ ചുണ്ടില്‍ ഇപ്പോള്‍ മുഴങ്ങുന്നത് വഞ്ചിപ്പാട്ടിന്റെ കുട്ടനാടൻതാളം.
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വിഗ്രഹഘോഷയാത്രയുമായി ബന്ധപ്പെട്ടതാണ് ചമ്പക്കുളം മൂലം വള്ളംകളിയുടെ ചരിത്രം. അമ്പലപ്പുഴയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണവിഗ്രഹം യാത്രയ്ക്കിടെ, ചമ്പക്കുളത്തെ പുരാതന ക്രിസ്തീയതറവാടായ മാപ്പിളശ്ശേരിയില്‍ സൂക്ഷിച്ചെന്നും അടുത്തദിവസം, ചെമ്പകശ്ശേരി രാജാവ് ജലഘോഷയാത്രയായി എത്തി വിഗ്രഹവുമായി അമ്പലപ്പുഴയിലേക്ക് പോയി എന്നുമാണ് വിശ്വാസം.
ഇതിന്റെ സ്മരണാര്‍ത്ഥമാണ് മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകം കൂടിയായ ചമ്പക്കുളം ജലമേള. എന്നാല്‍ ജലമേളയ്ക്കായുള്ള ഒരുക്കങ്ങള്‍ പ്രതിസന്ധിയിലാണ്.
ഇതേസമയം വള്ളംകളികളുടെ മാതാവെന്ന് അറിയപ്പെടുന്ന ചമ്പക്കുളം രാജപ്രമുഖന്‍ ട്രോഫിയില്‍ മുത്തമിട്ട് വിജയക്കുതുപ്പിന് തുടക്കംകുറിക്കുകയാണ് കളിവള്ളങ്ങളില്‍ എത്തുന്ന ഏവരുടെയും ലക്ഷ്യം. ആറുചുണ്ടന്വള്ളങ്ങളും അഞ്ച് ചെറുവള്ളങ്ങളുമാണ് ഇക്കുറി മത്സരത്തിന് അണിനിരക്കുക. ഉച്ചയ്ക്ക് 2.30ന് ചമ്പക്കുളത്താറ്റില്‍ മത്സരം ആരംഭിക്കും. ചെറുതും വലുതുമായ 45 മത്സര വള്ളംകളികളാണ് ഓരോസീസണിലും ഉണ്ടാവുക.
ഓഗസ്റ്റ് 13ന് ആലപ്പുഴയിലെ പുന്നമട കായലില്‍ നടക്കുന്ന നെഹ്രുട്രോഫി ജലമേളയാണ് ഇതില്‍ പ്രധാനം.