ഹൈദരാബാദ്: ഇന്ത്യൻ സൈനിക മേഖലയിൽ ചരിത്രം കുറിച്ച് വനിതാ പോർവിമാനപൈലറ്റുമാർ പറന്നുയർന്നു. വ്യോമസേനയിലെ ആദ്യത്തെ വനിതാ പോർവിമാന പൈലറ്റ് സംഘം പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങി. കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീക്കർ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു.
കഴിഞ്ഞ വ്യോമസേനാ ദിനത്തിലെ ഔദ്യോഗിക ആഘോഷചടങ്ങിലാണ് പോർവിമാനങ്ങൾ പറപ്പിക്കാൻ വനിതാ പൈലറ്റുമാർക്ക് അംഗീകാരം നൽകുമെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അരൂപ് രാഹ പ്രഖ്യാപിച്ചത്. ഇന്ത്യൻ സൈനിക ചരിത്രത്തിലെ വിപ്ലവകരമായ ഈ തീരുമാനം ഒരു വർഷം പിന്നിടും മുൻപേ വ്യോമസേന യാഥാർത്ഥ്യമാക്കിയിരിക്കുന്നു.
ഹൈദരാബാദിലെ ദുണ്ടിഗലിലെ വ്യോമസേനാ അക്കാദമിയിൽ നടന്ന പാസിങ്ങ് ഔട്ട് പരേഡിൽ രാജ്യത്തിന്റെ അഭിമാന താരങ്ങളായി ഈ മൂവർ സംഘം പറന്നുയർന്നു. ഭാവനാ കാന്ത്, മോഹനാ സിങ്ങ് , അവാനി ചതുർവേദി എന്നിവരാണ് ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിതാ പോർവിമാന പൈലറ്റുമാരായി ചരിത്രത്തിലിടം നേടിയത്. ഹൈദരാബാദിലെ ദുണ്ടിഗലിലെ വ്യോമസേനാ അക്കാദമിയിൽ നടന്ന ചരിത്രമുഹൂർത്തത്തിന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹർപരീക്കർ സാക്ഷ്യം വഹിച്ചു. 22 വനിതകളടങ്ങുന്ന പരിശീലനം പൂർത്തിയാക്കിയ 129 വ്യോമസേനാ ഉദ്യോഗസ്ഥരുടെ പാസിങ്ങ് ഔട്ട് പരേഡും മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്നു.