ഫലൂജ: ഐ.എസ് ഭീകരർ ആധിപത്യം സ്ഥാപിച്ചിരുന്ന ഇറാഖിലെ ഫലൂജ നഗരം സൈന്യം നിയന്ത്രണത്തിലാക്കി. രാജ്യം പൂർണ്ണമായി ഉടൻ തിരിച്ചുപിടിക്കുമെന്നും ഭീകരരുടെ നാൾ എണ്ണപ്പെട്ടെന്നും ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽ അബാദി മുന്നറിയിപ്പ് നൽകി.
ഭീകരവിരുദ്ധ സേനയും സൈനികരും, പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് ഫലൂജയുടെ ഭൂരിഭാഗം പ്രദേശങ്ങളും തിരിച്ചുപിടിച്ചത്. ആഴ്ചകൾ നീണ്ട പോരാട്ടത്തിന്റെ വിജയസൂചകമായി സുപ്രധാന സർക്കാർ മന്ദിരത്തിൽ സൈന്യം പതാക സ്ഥാപിച്ചു. അതേസമയം, സൈന്യത്തന്റെ മുന്നേറ്റം ഭീകരരുടെ ശക്തി കുറച്ചെന്നും, ഭീകരർ പിടിച്ചടക്കിയ ഒറ്റപ്പെട്ട പ്രദേശങ്ങൾക്കായുള്ള പോരാട്ടം തുടരുകയാണെന്നും സൈനിക വക്താവ് അറിയിച്ചു.
രാജ്യം പൂർണ്ണമായി ഭീകരരിൽ നിന്ന് മുക്തമാക്കും. ഭീകരരുടെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും വരും മണിക്കൂറുകൾ ഏറെ നിർണ്ണായകമാണെന്നും ഇറാഖ് പ്രധാനമന്തി ഹൈദർ അൽ അബാദി പറഞ്ഞു. ഫലൂജയ്ക്കുശേഷം മൊസൂൾ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമമന്ത്രി ട്വിറ്ററിൽ കുറിച്ചു. 2014ലാണ് സർക്കാർ ആസ്ഥാനം ഉൾപ്പെടുന്ന ഫലൂജയുടെ നിയന്ത്രണം സർക്കാരിന് നഷ്ടമായത്.