പാരിസ് : ഫ്ലോറിഡയിലെ നിശാക്ളബ്ബിലുണ്ടായ ഭീകരതയ്ക്ക് പിന്നാലെ ഫ്രാൻസിലും ആക്രമണം. പാരീസിൽ ഐഎസ് അനുഭാവിയായ അക്രമി ഫ്രഞ്ച് പൊലീസ് ദമ്പതികളെ കുത്തിക്കൊന്നു. ദൃശൃങ്ങൾ ഐഎസിന്റെ പ്രചാരണ വെബ്സൈറ്റ് പുറത്തു വിട്ടു.
ഐഎസ് ന്യൂസ് ഏജൻസി അമാഖ് ആണ് ഫ്രഞ്ച് പൊലീസ് ദമ്പതികളെ കൊല്ലുന്ന വിഡീയോ പുറത്ത് വിട്ടത് .ദമ്പതികളെ കൊല്ലുന്ന വീഡിയോ ലറോസി ആബല്ല എന്ന അക്രമി തന്റെ ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ, പത്രപ്രവർത്തകർ, രാഷ്ട്രീയക്കാർ എന്നിരെ വധിക്കാൻ വീഡിയോയിൽ ആബല്ല ആഹ്വാനം ചെയ്യുന്നുണ്ട്. ദമ്പതികളെ വധിച്ച ശേഷം പൊലിസുമായി നടന്ന ഏറ്റുമുട്ടലിൽ ആബല്ല കൊല്ലപ്പെട്ടു.
2013ൽ പാകിസ്ഥാനിലേക്ക് ജിഹാദികളെ റിക്രൂട്ട് ചെയ്തതിന്റെ പേരിൽ ആബല്ല ജയിലിൽ കിടന്നിട്ടുണ്ട്. ഐഎസ് തലവൻ അബുബക്കർ അൽബാഗ്ദാദിയോട് ആബല്ല കൂറ് പ്രഖ്യാപിച്ചിട്ടുണ്ട്. ആബല്ല പൊലിസ് ദമ്പതികളോട് ചെയ്തത് ഭീകരാക്രമണത്തിന് തുല്യമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വോ ഒലാന്ദ് പറഞ്ഞു. കഴിഞ്ഞ നവംബറിലുണ്ടായ പാരീസ് ഭീകരാക്രമണത്തെ തുടർന്ന് ഫ്രാൻസിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇപ്പോഴും നിലനിൽക്കുകയാണ്.
അടിയന്തരാവസ്ഥയുടെ ഭാഗമായി ഏർപ്പെടുത്തിയ കനത്ത സുരക്ഷയ്ക്കിടെ ആണ് പുതിയ ആക്രമണം ഉണ്ടായത്. യൂറോപ്പിലും അമേരിക്കയിലും വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ നടക്കുന്ന ആക്രമണങ്ങളുടെ പോലും ഉത്തരവാദിത്വം ഐഎസ് ഏറ്റെടുക്കുന്നുണ്ട്. ഐഎസിന് എത്തിപ്പെടാൻ കഴിയാത്തിടത്ത് തങ്ങളോട് അനുഭാവം പുലർത്തുന്നവരുടെ ചെയ്തികളെ സ്വന്തം കാര്യക്ഷമതയായി കാട്ടാനാണ് ഐഎസ് ശ്രമം.
കഴിഞ്ഞ ദിവസം ഫ്ലോറിഡയിലെ നിശാക്ലബ്ബിൽ വെടിവെപ്പ് നടത്തിയ ഒമർ മൈതീനെ പ്രകോപിപ്പിച്ചത് സ്വവർഗരതിക്കാരുടെ ഒത്തുചേരലാണ്. അതിന്റെ ഫലമായി നടന്ന വെടിവെപ്പിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്ത് സംഘടനയുടെ ശക്തിയായി അവതരിപ്പിക്കുകയാണ് ഐഎസ്.