വാഷിംഗ്ടൺ : ഫ്ലോറിഡ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും തമ്മിൽ വാക് പോര്. അമേരിക്കയിൽ നിന്ന് മുസ്ലീങ്ങളെ പുറത്താക്കണമെന്ന ട്രംപിന്റെ പ്രസ്താവനയെ ഒബാമ രൂക്ഷമായി വിമർശിച്ചു. അതേസമയം, നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ട്രംപ്.
സ്വവർഗാനുരാഗികൾക്കായുളള ഫ്ലോറിഡയിലെ നൈറ്റ് ക്ലബിൽ 49 പേരുടെ മരണത്തിനിടയാക്കിയ വെടിവെയ്പ്പിന്റെ ആഘാതത്തിൽ നിന്ന് അമേരിക്ക മോചിതമാകുന്നതിന് മുന്പാണ് ചൂടേറിയ വാഗ്വാദം ആരംഭിച്ചത്. അമേരിക്കയിൽ ഭീകരാക്രമണം വർദ്ധിക്കാൻ കാരണം പ്രസിഡന്റ് ബരാക്ക് ഒബാമയുടെ മൃദു സമീപനമാണെന്ന് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇസ്ലാമിക തീവ്രവാദത്തേയും മതമൗലികവാദത്തേയും അപലപിക്കാൻ ഒബാമ ഭരണകൂടം തയ്യാറല്ലെന്നും ഫ്ലോറിഡ ആക്രമണത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾ ആഗോളതലത്തിൽ അമേരിക്കയ്ക്ക് നാണക്കേട് ഉണ്ടാക്കുന്നുവെന്നാണ് ഒബാമയുടെ നിലപാട്. ഭീകരവാദത്തിന് തടയിടാൻ അമേരിക്കയിലേക്കുളള മുസ്ലീങ്ങളുടെ പ്രവേശനം വിലക്കണമെന്ന റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ പ്രസ്താവനയെ ശക്തമായ ഭാഷയിലാണ് ബരാക്ക് ഒബാമ അപലപിച്ചത്
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, കുടിയേറ്റവിരുദ്ധ തീവ്രനിലപാടുകളുമായി പ്രചാരണം നടത്തുന്ന ഡോണാൾഡ് ട്രംപിനെ പ്രതിരോധിക്കാൻ ഡെമോക്രാറ്റിക് ക്യാംപ് ഒബാമയെ തന്നെ രംഗത്തിറക്കിയിരിക്കുകയാണ്.