യദു വിജയകൃഷ്ണൻ
.
അടുത്ത കാലത്ത് ചലച്ചിത്ര രംഗം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയേതെന്ന് ചോദിച്ചാൽ എല്ലാവർക്കും പറയാൻ ഒരുത്തരമേയുള്ളൂ . “സെൻസർ ബോർഡ്“ നിർമ്മാതാക്കൾക്ക് മുടക്കുമുതൽ തിരികെ കിട്ടാത്തതോ തീയറ്ററിലേക്ക് പ്രേക്ഷകരെ എത്തിക്കാൻ കഴിയാഞ്ഞതോ വിവിധ ചലച്ചിത്ര സംഘടനകൾ തമ്മിൽ കലഹിക്കുന്നതോ അല്ല ഇവിടുത്തെ പ്രശ്നം. എന്തിനും ഏതിനും സെൻസർ ബോർഡാണ് പ്രശ്നം. സെൻസർ ബോർഡ് ചലച്ചിത്ര പ്രവർത്തകർക്കും സിനിമാസ്വാദകർക്കും ഒരു പ്രശ്നമാകാൻ തുടങ്ങിയിട്ട് ഏതാണ്ട് ഒന്നര വർഷമായിട്ടേയുള്ളൂ. ഇതുവരെ ഇല്ലാതിരുന്ന ഈ സെൻസർ ബോർഡ് പ്രതിസന്ധിക്ക് കാരണമെന്ത്?
ഔദ്യോഗികമായി സെൻസർ ബോർഡ് എന്ന പ്രയോഗം തന്നെ ഇപ്പോൾ നിലവിലില്ല. ഭാരതത്തിൽ ബ്രിട്ടീഷ് സർകാരിന്റെ ഭരണ കാലത്ത് നിലവിൽ കൊണ്ടുവന്ന സിനിമാട്ടോഗ്രാഫ് ആക്ട് പ്രകാരം അതാത് പ്രവിശ്യകളിലെ ചലച്ചിത്രങ്ങളെ നിയന്ത്രിക്കാനാണ് സെൻസർ ബോർഡ് രൂപീകരിച്ചത്. അക്കാലത്ത് ബ്രിട്ടീഷ് സർക്കാരിനെതിരെ നിർമ്മിക്കുന്ന ഏതൊരു ചലച്ചിത്രവും സെൻസർ ചെയ്തു വിലക്കലായിരുന്നു ഈ ബോർഡിന്റെ ഏക ഉദ്ദേശ്യം.
ഇതിന്റെ ഫലമായി 1941 ൽ നിർമ്മിച്ച സിക്കന്ദർ പോലുള്ള ദേശാഭിമാന വിഷയങ്ങൾ കൈകാര്യം ചെയുന്ന ചലച്ചിത്രങ്ങളെ പരസ്യ പ്രദർശനത്തിൽ നിന്നും വിലക്കാൻ അന്നത്തെ സർക്കാരിന് കഴിഞ്ഞു. എന്നാൽ, ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം 1951ൽ നിലവിലുണ്ടായിരുന്ന സെൻസർ ബോർഡിനെ പിരിച്ചുവിടുകയും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫികേഷൻ (സി.ബി.എഫ്.സി) രൂപീകരിക്കുകയും ചെയ്തു. ഈ ബോർഡിന്റെ ഉദ്ദേശ്യം ചലച്ചിത്രങ്ങളെ വിലക്കാനോ നിരോധിക്കാനോ അല്ല, മറിച്ചു ഈ മേഖലയിൽ മുന്നിൽ നിൽക്കുന്ന പാശ്ചാത്യ രാഷ്‌ട്രങ്ങളിലെ പോലെ ചലച്ചിത്രങ്ങൾക്ക് സർട്ടിഫിക്കേഷൻ നൽകുക എന്നതാണ്.
എന്തിനാണ് സർട്ടിഫിക്കേഷൻ? ഒരു കുഞ്ഞ് ജനിക്കുമ്പോൾ ബർത്ത് സർട്ടിഫിക്കേറ്റ് നല്കുന്നത് പോലെ, ഉപകരണങ്ങൾക്ക് കാണുന്ന ഐ.എസ്.ഐ., ബി.എസ്.ഐ. മുദ്രകൾ പോലെ ഏതൊരു പരസ്യ പ്രദർശനത്തിന് അഥവാ ഒരു കൂട്ടം ജനങ്ങളുടെ മുന്നിൽ ഒരുമിച്ചു അവതരിപ്പിക്കാൻ തയാറാകുന്ന മാധ്യമസൃഷ്ടിക്ക് നല്കുന്ന ഒരു രേഖപ്പെടുത്തലാണ് ഈ സർട്ടിഫിക്കേഷൻ. ഇത് ചലച്ചിത്രങ്ങൾക്കായി മാത്രം ഒതുങ്ങുന്നില്ല, തിയേറ്ററുകളിൽ നമ്മുടെ മുന്നിൽ പ്രദർശിപ്പിക്കുന്ന പരസ്യങ്ങളും, ഹ്രസ്വ ചിത്രങ്ങളും എല്ലാം ഈ സർട്ടിഫിക്കേഷനിലുള്ളിലാണ്.
സർട്ടിഫിക്കേഷൻ നല്കുന്നതിലൂടെ ആ ചിത്രത്തിന്റെ കോപ്പിറൈറ്റ്, നമ്പറിംഗ്, ഫില്മിന്റെ നീളം എന്നീ വിവരങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തുന്നു. ഇതിനോടൊപ്പം ഈ ചലച്ചിത്രം ആർക്കൊക്കെ കാണാൻ യോജിച്ചതാണെന്നും രേഖപ്പെടുത്തുന്നു. ഇതിനായി സർട്ടിഫിക്കറ്റ് നൽകുമ്പോൾ അതിനോടൊപ്പം ‘എ’, ‘യു.എ.’ ,’യു’ തുടങ്ങിയ വർഗ്ഗീകരണങ്ങളും നൽകും. പ്രായഭേദമെന്യെ എല്ലാവർക്കും കാണാൻ യോജിച്ച ചലച്ചിത്രമാണ് ഇതെന്നാണ് ‘യു’ സർട്ടിഫിക്കറ്റിന്റെ അർത്ഥം.
12 വയസിനു താഴെയുള്ള കുട്ടികൾക്ക് കാണാം പക്ഷെ രക്ഷിതാക്കളുടെ സാന്നിദ്ധ്യം കൂടി വേണം എന്നാണ് ‘യു.എ.’ സർട്ടിഫിക്കറ്റിന്റെ അർത്ഥം. സാധാരണയായി ഹൊറർ ചിത്രങ്ങൾക്കാണ് ഇത് നൽകാറ്. 18 വയസിന് താഴെയുള്ള ആർക്കും കാണാൻ യോജ്യമാല്ലാത്ത ചിത്രങ്ങൾക്കാണ് ‘എ’ അഥവാ ‘അഡൽട്ട്സ് ഒൺലി’ എന്ന സർട്ടിഫിക്കറ്റ് നൽകുന്നത്. അശ്ലീല ചിത്രങ്ങൾക്ക് മാത്രമാണ് ‘എ’ സർട്ടിഫികേറ്റ് നൽകുന്നതെന്നുള്ള പൊതു ധാരണ തെറ്റാണ്. കുട്ടികൾക്ക് കാണാൻ യോജ്യമല്ലാത്ത തരത്തിലുള്ള വയലൻസോ അസഭ്യ പ്രയോഗങ്ങളോ ഉണ്ടെങ്കിലും ‘എ’ സർട്ടിഫിക്കറ്റ് നൽകാറുണ്ട്.
ഫിലിം സർട്ടിഫികേഷൻ ഒരു കൊളോണിയൽ സംവിധാനമാണെന്ന് ചിലർ പറയുന്നുണ്ടെങ്കിലും ലോകത്തിലെ ഏതൊരു ലിബറൽ രാഷ്‌ട്രത്തിലും ചലച്ചിത്രങ്ങൾക്കായി ഈ “റേറ്റിങ് സിസ്റ്റം’ നിലവിലുണ്ട്. സ്വീഡൻ, യു.എസ്.എ. മുതലായ രാജ്യങ്ങളിലും ഈ സംവിധാനമുണ്ട് എന്നാൽ ‘എ’, ‘യു.എ.’ ,’യു’ എന്നീ പ്രയോഗങ്ങൾക്ക് പകരം ‘ആർ’, ‘പി.ജി.’ ,”ജി’ തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്. ‘ആർ’ റേറ്റിങ് ഉള്ള ചിത്രം കാണാനെത്തുന്നവരുടെ പ്രായം ഐ.ഡി. കാർഡു കാണിച്ചു തെളിയിച്ചതിനു ശേഷമേ അവരെ തിയേറ്ററിലേക്ക് കടത്തിവിടുകയുള്ളൂ.
എന്നാൽ, അത്തരത്തിലുള്ള നിയന്ത്രണം ഭാരതത്തിലെ തിയേറ്ററുകളിൽ നമ്മൾ കാണുന്നില്ല. ഇതിന്റെ ഫലമായി ‘എ’ സർട്ടിഫിക്കേറ്റ് നേടിയ ചിത്രം കാണാൻ എത്തുന്ന കുടുംബ പ്രേക്ഷകർ പകുതിവെച്ച് ഇറങ്ങേണ്ടിവരുന്ന ഒരു പ്രതിഭാസം ഇവിടെയുണ്ട്. കാശ് മുടക്കി തിയറ്ററിൽ കയറി ഇറങ്ങേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാനാണ് സർട്ടിഫിക്കറ്റ് ശ്രദ്ധിക്കണമെന്ന് പറയുന്നത്.
ഇന്ത്യയിലെ സെൻസർ ബോർഡിനെ ചീത്ത വിളിക്കുന്നവർ പല തരത്തിലുണ്ട്. യാഥാസ്ഥിതികർ പറയുന്നത് ടി.വി. സീരിയലുകൾക്ക് കൂടി സെൻസറിംഗ് ആത്യാവശ്യമാണെന്നാണ്. പക്ഷെ, ഒരു ചാനൽ പരിപാടി കാണാൻ യോജ്യമല്ല എന്ന് തോന്നിയാൽ കാൽ കാശിന്റെ നഷ്ടമില്ലാതെ അത് റിമോട്ട് ഉപയോഗിച്ച് മാറ്റാനുള്ള ശക്തി ഏതൊരു ചാനൽ പ്രേക്ഷകനുമുണ്ട്. അതിനാൽ ടി.വി.യിലെ സെൻസറിംഗ് വെറും അനാവശ്യം മാത്രമാണ്.
എവിടെയെങ്കിലും ഒരു കൊലപാതകമോ മോഷണമോ അപകടമോ ഉണ്ടായാൽ അത് ദൃശ്യം അല്ലെങ്കിൽ പ്രേമം കണ്ടിട്ട് പ്രചോദിതരായി നടത്തിയ കുറ്റകൃത്യമായി ആരോപിച്ച് ആ ചിത്രങ്ങൾ സെൻസർ ചെയ്തവരെ ചാട്ടവാറിട്ട് അടിക്കണമെന്ന് ഇവിടെ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞതും നമ്മളാരും മറന്നിട്ടില്ല. ഇനി വിശാലമനസ്കരായ ബുദ്ധിജീവികൾ നേരിടുന്ന പ്രശ്നമെന്തെന്നാൽ സെൻസർ ബോർഡ് അവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ തടയുന്നുവേന്നതാണ്. സമൂഹത്തിലെ ഈ രണ്ടു വിഭാഗങ്ങളെയും ഒരുപോലെ പ്രീതിപ്പെടുത്തി കൊണ്ടുപോകാൻ സെൻസർ ബോർഡിന് കഴിയുകയുമില്ല
ഇനി കേരളത്തിൽ കഴിഞ്ഞ ഒന്നര വർഷമായി കാണുന്ന പ്രതിസന്ധിയെന്തെന്ന് നോക്കാം. പുകവലിക്കെതിരായ ഹ്രസ്വ ചിത്രം ചലച്ചിത്രത്തിനോടൊപ്പം പ്രദർശിപ്പിക്കുന്നതും പുകവലി അവതരിപ്പിക്കുന്ന സീനുകളിൽ അപകട സൂചനകൾ നൽകുന്നതിനുമെതിരെ കഴിഞ്ഞ വർഷം ചലച്ചിത്ര സംഘടനകൾ രംഗത്തിറങ്ങി. എന്നാൽ, ഈ പുകവലി മദ്യപാന വിരുദ്ധ സന്ദേശങ്ങളൊന്നും സെൻസർ ബോർഡിന്റെ ആജ്ഞ പ്രകാരമുള്ളതല്ല. എക്സൈസ് വകുപ്പ്, മൃഗ ക്ഷേമ വകുപ്പ് തുടങ്ങീയവയാണ് ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കുന്നത്.
പോസ്റ്ററുകളിൽ പുകവലി അവതരിപ്പിച്ചതിന് നടീ നടന്മാർക്ക് കോടതി നോട്ടീസ് അയച്ച വാർത്തകൾ നമുക്കറിവുള്ളതാണല്ലോ. ഇത്തരം അവസ്ഥകൾ പ്രതിരോധിക്കാനാണ് സെൻസർ ബോർഡ് പുകവലി മദ്യപാന മൃഗഹാനി വിരുദ്ധ സന്ദേശങ്ങൾ ഈ വകുപ്പുകളുടെ ആജ്ഞ പ്രകാരം ചിത്രങ്ങൾക്കൊപ്പം ഇടാൻ നിർബന്ധിക്കുന്നത്. എന്ന് എക്സൈസ് വകുപ്പും മൃഗ ക്ഷേമ വകുപ്പും അവരുടെ നിലപാട് പിൻവലിക്കുന്നോ അന്ന് സെൻസർ ബോർഡിനും ഇത്തരം കർശന നിബന്ധനകൾ ഒഴിവാക്കാനും സാധിക്കും. അപ്പോൾ, ചലച്ചിത്ര സംഘടനകൾ നിലപരാധിയായ സെൻസർ ബോർഡിനെ വെറുതെ വിട്ടിട്ട് അതാത് വകുപ്പുകളോട് ചെന്ന് വേണം പ്രതിഷേധം അറിയിക്കാൻ.
സെൻസർ ബോർഡിനെതിരെ വന്ന ഏറ്റവും പുതിയ വിമർശനമാണ് കമ്മട്ടിപ്പാടം എന്ന ചിത്രത്തിന്റെ പ്രവർത്തകർ ഉന്നയിച്ചത്. ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് നൽകിയതാണ് ഇവർ പറയുന്ന ഏറ്റവും വലിയ അപരാധം. കമ്മട്ടിപ്പാടത്തിന് പിന്തുണ അറിയിച്ചുകൊണ്ട് നിരവധി വിശാലമനസ്കരും ചലച്ചിത്ര പ്രേമികളും രംഗത്തിറങ്ങി. ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് നൽകിയ സെൻസർ ബോർഡ് അംഗങ്ങൾക്ക് രാഷ്‌ട്രീയ ബോധമില്ലെന്നായിരുന്നു ഇവരുടെ ആക്ഷേപം. എന്നാൽ കമ്മട്ടിപ്പാടം കാണാനായി കുടുംബസമേതം തീയറ്ററുകളിൽ പോയി കുട്ടികൾ കരഞ്ഞ് ബഹളംവെച്ച് പകുതിക്കു ഇറങ്ങി വരേണ്ട അവസ്ഥയുണ്ടായവരും നമ്മുടെ നാട്ടിലുണ്ട്.
വയലൻസാണെങ്കിൽ പണ്ട് പഴശ്ശിരാജക്കും സുരേഷ് ഗോപി ചിത്രങ്ങൾക്കും ഇതൊക്കെ ഇല്ലായിരുന്നോവെന്നാണ് കാര്യമറിയാത്ത ചലച്ചിത്ര പ്രേമികളുടെ സംശയം. എന്നാൽ കാലത്തിനനുസരിച്ച് നിയമങ്ങൾ മാറുകയും ബോർഡ് അംഗങ്ങൾക്കനുസരിച്ച് നിലപാട് മാറുന്നതും ഇവർ അറിയുന്നില്ല. 1990 വരെയുള്ള മിക്ക മുഖ്യധാര ചിത്രങ്ങളും ‘എ’ സർട്ടിഫിക്കേഷനായിരുന്നെന്ന വസ്തുതയുമുണ്ട്. മൃഗ ക്ഷേമ വകുപ്പിന്റെ പിൽക്കാലത്ത് വന്ന തീരുമാനത്തിന് മുൻപ് വരെ മൃഗങ്ങളെ ഏതു വിധേനെയും പീഡിപ്പിക്കാൻ ചലച്ചിത്ര നിർമ്മാതാക്കൾക്ക് കഴിഞ്ഞിരുന്നു. പക്ഷെ ഇപ്പോൾ മൃഗത്തെ അവതരിപ്പിക്കണമെങ്കിൽ മൃഗ ക്ഷേമ വകുപ്പിന്റെ അനുമതി വേണം. അപ്പോൾ, പണ്ട് ഇതിന്റെയൊന്നും ആവശ്യമില്ലയെന്ന് കരുതി ഇപ്പോൾ ഈ പ്രക്രീയ ഒഴിവാക്കാൻ കഴിയുമോ?
‘എ’ സർട്ടിഫിക്കറ്റ് ഇതിനു മുമ്പും ചിത്രങ്ങൾക്ക് നൽകിയിട്ടുണ്ട് പക്ഷെ എന്താണ് ഇപ്പോൾ ഇങ്ങനൊരു പൊട്ടിത്തെറിക്കു കാരണം. സെൻസർ ബോർഡ് അംഗങ്ങളെ നിയോഗിക്കുന്നത് കേന്ദ്ര സർക്കാരാണ്. കഴിഞ്ഞ കാലങ്ങളിൽ ചലച്ചിത്ര രംഗവുമായി യാതൊരു ബന്ധവുമില്ലാത്ത രാഷ്‌ട്രീയ അടുപ്പമുള്ളവർ മാത്രമായിരുന്നു സെൻസർ ബോർഡിലുണ്ടായിരുന്നത്. കേരളത്തിലെ എം.പി. മാരുടെ അടുപ്പക്കാർ നിറഞ്ഞുനിന്ന മുൻ സെൻസർ ബോർഡ് പാനൽ വമ്പന്മാർക്ക് സ്വാധീനിക്കാമായിരുന്നു.
ചെറിയ ചിലവിൽ പരീക്ഷണ ചിത്രങ്ങളെടുക്കുന്ന ചെറുപ്പക്കാരെ വികലമായ കാരണങ്ങൾ പറഞ്ഞ് സർട്ടിഫിക്കേറ്റ് നിഷേധിക്കുകെയും അതേ സമയം കോടികൾ മുടക്കി നിർമ്മിക്കുന്ന ചിത്രങ്ങൾക്ക് എന്ത് അസഭ്യം വേണമെങ്കിലും പ്രദർശിപ്പിക്കാൻ അനുമതി നൽകുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. കഴിഞ്ഞ കേന്ദ്ര സർക്കാരിന്റെ സെൻസർ ബോർഡ് പാനലിലെ അംഗങ്ങൾ കോഴ വാങ്ങി സർട്ടിഫിക്കറ്റ് നല്കുന്ന പ്രതിഭാസവുമുണ്ടായിട്ടുണ്ട്.
എന്നാൽ , മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം നിയമിച്ച ഇപ്പോഴത്തെ സെൻസർ ബോർഡ് അംഗങ്ങൾ ഇത്തരം പ്രവണതകളിൽ നിന്നും അകലം പാലിക്കുന്നവരാണ്. കമ്മട്ടിപ്പാടത്തിന്റെ സാറ്റലൈറ്റ് അവകാശം വാങ്ങിച്ചത് അതിലെ നായകന്റെ പിതാവ് ചെയർമാനായിരുക്കുന്ന ചാനലാണ്. ‘എ’ സർട്ടിഫിക്കറ്റ് നേടിയാൽ ‘ചീത്ത പേരാകും’ എന്ന് പറഞ്ഞുകൊണ്ട് കമ്മട്ടിപ്പാടം സെൻസർ ചെയ്ത അംഗങ്ങളെ ഈ ചാനലുകാർ വിളിച്ചു സ്വാധീനിക്കാൻ ശ്രമിച്ചു. പക്ഷെ മുമ്പുള്ള സെൻസർ ബോർഡിന് വിപരീതമായി അത്തരം സ്വാധീനങ്ങൾക്ക് വഴങ്ങാതെ നിന്നത് ഇവരെ കൂടുതൽ രോഷാകുലരാക്കി. ഇതിന്റെ ഫലമായി സെൻസർ ബോർഡിനെതിരെ ഒരു വ്യാപക ആക്രമണം തന്നെ ഇവർ സംഘടിപ്പിച്ചു. കാര്യങ്ങൾ വിശദമായി അറിയാതെ കുറച്ച ചലച്ചിത്ര പ്രേമികളും ഈ പ്രതിഭാസത്തിന്റെ കൂടെയിറങ്ങി.
സർവ്വോപരി, സെൻസർ ബോർഡിനെ ചീത്ത വിളിക്കുന്നതിലൂടെ മോദി സർക്കാരിനെയും ബി.ജെ.പി. യെയും ചീത്ത വിളിക്കാമെന്നുള്ള അജണ്ടയാണ് ഇതിന് പുറകിൽ. കേരളത്തിൽ ഇടതു പക്ഷ സർക്കാർ അധികാരത്തിൽ വന്നതിലൂടെ ചലച്ചിത്ര സംബന്ധിയായ ബോർഡുകളുടെ സ്ഥാനമാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. ആ സ്ഥാനങ്ങൾ മോഹിച്ചുകൊണ്ട് സർക്കാരിനെ പ്രീതിപ്പെടുത്താനുള്ള അവസരമായും ചില ചലച്ചിത്ര പ്രവർത്തകർ ഇതിനെ കാണുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചാനൽ ചർച്ചകളിൽ ചില ഇടതുപക്ഷ സഹയാത്രികരായ ചലച്ചിത്രപ്രവർത്തകർ ഉന്നയിച്ച അഭിപ്രായം നമ്മുടെ നാട്ടിൽ സെൻസർ ബോർഡിന്റെ ആവശ്യമേയില്ലെന്നാണ്.
2012ൽ ഒരു ഇജിപ്ഷ്യൻ ചലച്ചിത്ര സംവിധായകന്റെ ‘ഇന്നസെൻസ് ഒഫ് മുസ്ലിംസ്’ എന്ന ചിത്രത്തിന്റെ ട്രയിലർ ഇറങ്ങിയതിനെ ചൊല്ലി ലോകമെമ്പാടും ലഹളകളുണ്ടായി ആളുകൾ കൊല്ലപ്പെട്ടു. അങ്ങ് ഈജിപ്റ്റിൽ നിർമ്മിച്ച ചലച്ചിത്രത്തിന് എതിരെ ഇവിടെ ഇന്ത്യയിലും പ്രക്ഷോഭങ്ങളുണ്ടായി ചെന്നൈയിലും ഹൈദരാബാദിലും നടന്ന ആക്രമണങ്ങളുടെ ഫലമായി അമേരിക്കൻ കോന്സുലേറ്റ് താൽകാലികമായി അടച്ചുപൂട്ടേണ്ടുക പോലും വന്നു. നാട്ടിൽ ഇത്തരം ലോല മനസുള്ളവർ ഉള്ളടത്തോളം കാലം സെൻസർ ബോർഡ് ഒരു അനിവാര്യ സംവിധാനമായി നിലനിൽക്കേണ്ടത് ആവശ്യമാണ് .