കൊച്ചി: കലാഭവൻ മണിയുടേത് അസ്വാഭാവികമരണമാണെന്ന നിഗമനത്തിലേക്ക് മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്. മരണകാരണമാകുന്ന വിധത്തിൽ മെഥനോളിന്റെ അളവ് ശരീരത്തിനകത്ത് ഉണ്ടായിരുന്നു. കാക്കനാട് ഫോറൻസിക് ലാബിലേയും, ഹൈദരാബാദ് ഫോറൻസിക് ലാബിന്റേയും പരിശോധനാഫലം വിലയിരുത്തിയ ശേഷമാണ് മെഡിക്കൽ സംഘം പുതിയ നിഗമനത്തിലേയ്ക്ക് എത്തിയിരിക്കുന്നത്.
പുതിയ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അന്വേഷണം നിർണ്ണായക വഴിത്തിരിവിലേക്ക് കടക്കുകയാണ്. മരണകാരണം 45 മില്ലിഗ്രാമിലധികം മെഥനോൾ ശരീരത്തിനുള്ളിൽ പ്രവേശിച്ചതാണെന്നാണ് പുതിയ കണ്ടെത്തൽ. അന്വേഷണത്തിന്റെ സഹായത്തിനായി രൂപീകരിച്ച പുതിയ മെഡിക്കൽ സംഘത്തിന്റെ കണ്ടെത്തൽ നിർണ്ണായക വഴിത്തിരിവാകുമെന്ന് ഉറപ്പാണ്.
മരണദിവസം മണി അമിതമായി ബിയർ കഴിച്ചിരുന്നുവെന്ന മൊഴി ശരി വയ്ക്കുന്നതാണ് പുതിയ കണ്ടെത്തൽ. പാഡിയിൽ വ്യാജ ചാരായം വിളമ്പിയിരുന്നെന്നും, മണിയുടെ ശരീരത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചാരായത്തിലും, കീടനാശിനിയിലും മെഥനോൾ ഉണ്ടാകാമെന്ന വിദഗ്ദ്ധോപദേശവും അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്.
ഗുരുതര കരൾരോഗം ബാധിച്ചിട്ടുള്ള രോഗിയിൽ മെഥനോൾ ചെന്നാൽ മരണം സംഭവിക്കുമെന്നത് ഉറപ്പാണ്. ഇക്കാരണങ്ങളാൽ കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന നിഗമനത്തിലേയ്ക്കാണ് അന്വേഷണസംഘം എത്തുന്നത്. മണിയുടെ മരണത്തിന്റെ തലേന്ന് പാഡിയിൽ നടന്ന സൽക്കാരത്തിൽ പങ്കെടുത്ത സിനിമാതാരങ്ങൾ അടക്കമുള്ള സുഹൃത്തുക്കളെ അന്വേഷണസംഘം വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നറിയുന്നു.
ലാബ് ടെസ്റ്റുകളിൽ സ്ഥിരീകരിച്ചതിനേക്കാൾ കൂടുതൽ മെഥനോൾ മണിയുടെ ശരീരത്തിൽ കടന്നിട്ടുണ്ടാകാമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. അവശനിലയിലായ മണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടിയ അന്നു തന്നെ മണിയുടെ ശരീരത്തിൽ മെഥനോളിന്റെ അംശമുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.
അതേസമയം മണിയുടെ മരണത്തിലെ ദുരൂഹത ഇനിയും ചുരുളഴിയാതെ തുടരുകയാണ്. ഇതു സംബന്ധിച്ച് ചില വാക്പോരുകളും, ആരോപണങ്ങളും മണിയുടെ അനുജനും, സുഹൃത്തുക്കളും തമ്മിൽ സോഷ്യൽ മീഡിയ വഴിയുണ്ടായത് ചർച്ചയായിരുന്നു.