അലഹബാദ് : വർഗീയതയും കുടുംബവാഴ്ചയും അഴിമതിയും ഇല്ലാതാക്കിയാൽ മാത്രമേ വികസന പ്രവർത്തനങ്ങൾക്ക് ശക്തി ലഭിക്കൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി ഉത്തർപ്രദേശിൽ വികസന യാഗത്തിനുളള സമയം സമാഗതമായെന്നും പ്രധാനമന്ത്രി പറഞ്ഞു. അലഹബാദിൽ നടന്ന ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിനു സമാപനം കുറിച്ച പരിവർത്തൻ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വജനപക്ഷപാതവും , അഴിമതിയും വർദ്ധിച്ചു വരുന്ന അക്രമവുമാണ് ഉത്തർപ്രദേശിന്റെ ശാപമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ഥിതിക്ക് വ്യത്യാസം വരാൻ അടുത്ത വർഷത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭരണം നൽകാനും അദ്ദേഹം അഭ്യർത്ഥിച്ചു. വികസന യാഗം നടത്തി വർഗീയതയ്ക്കും കുടുംബവാഴ്ചയ്ക്കും അഴിമതിയ്ക്കും അറുതി വരുത്തി, വികസന പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തണം എന്നും പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.
30 വർഷങ്ങൾക്ക് ശേഷമാണ് ഇത്രയും ഭൂരിപക്ഷത്തിൽ കേന്ദ്രത്തിൽ ഒരു സർക്കാർ ഭരണത്തിലെത്തുന്നത്. 71 എംപിമാരെ ഡൽഹിയിലേക്ക് അയച്ച് ഉത്തർപ്രദേശ് ശക്തി കാട്ടി. അതേ ആർജവം നിയമസഭ തെരഞ്ഞെടുപ്പിലും കാട്ടാൻ നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ബിജെപി ഭരണത്തിലേറിയ അസം പോലെ, ഉത്തർപ്രദേശിലും വികസന കാഴ്ചപ്പാടുളള സർക്കാർ ആവശ്യമാണ്.
ഒരോ അഞ്ച് വർഷവും ബിഎസ്പിയെയും സമാജ് വാദി പാർട്ടിയെയും മാറി മാറി തെരഞ്ഞെടുക്കുന്ന രീതി അവസാനിപ്പിച്ചാലേ സംസ്ഥാനത്തിന് വികസനം ഉണ്ടാവൂ. മായാവതിയും മുലായം സിംഗ് യാദവും അഴിമതി നടത്താൻ ഒത്തുകളിക്കുകയാണ് എന്നും പ്രധാനമന്ത്രി ആരോപിച്ചു. കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകൾ ഉത്തർപ്രദേശിലെ ജനങ്ങൾക്ക് ലഭിക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.