ഒർലാൻഡോ: അമേരിക്കയിലെ ഫ്ലോറിഡയിലെ നിശാക്ലബിലുണ്ടായ വെടിവെപ്പിന്റെ ഉത്തരവാദിത്വം ഐ.എസ് ഭീകരർ ഏറ്റെടുത്തു. അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐയും ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്ന് സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് അമേരിക്കയിലെങ്ങും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ഫ്ളോറിഡയിലെ ഒർലാൻഡോയിൽ നിശാക്ലബിൽ ആക്രമണം നടത്തിയ ഒമർ മദീനെക്കുറിച്ചുളള അന്വേഷണം ഇസ്ലാമിക് സ്റ്റേറ്റിലാണ് എത്തി നിൽക്കുന്നത്. വെടിവെയ്പ്പിന് പിന്നിൽ തങ്ങളാണെന്ന് ഐ.എസ് വ്യക്തമാക്കി. ഒമർ മദീൻ ഐ.എസിന്റെ പ്രതിജ്ഞ എടുത്ത ആളാണെന്ന് സംഘടനയോട് അനുഭാവം പുലർത്തുന്ന പത്രം സൂചിപ്പിക്കുന്നു. ആക്രമണത്തിൽ ഐ.സിനുളള പങ്ക് അമേരിക്ക ആദ്യം നിഷേധിച്ചെങ്കിലും, രഹസ്യാന്വേഷണ ഏജൻസിയായ എഫ്.ബി.ഐ പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.
സ്വവർഗാനുരാഗികൾക്കായുളള നിശാക്ളബിൽ അക്രമം അഴിച്ചുവിട്ട 29 കാരനായ ഒമർ മദീൻ യൂറോപ്പിലാണ് ജനിച്ചതെങ്കിലും, അഫ്ഗാൻ വംശജനാണ്. ഇയാൾ ഒരു സ്വകാര്യ സ്ഥാപനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്നു. ഒർലാൻഡോയിലെ നിശാക്ലബിലെ പാർട്ടിക്കിടെ യന്ത്രത്തോക്ക് ഉപയോഗിച്ച് വെടിയുതിർത്ത ഒമർ മദീൻ, മൂന്ന് മണിക്കൂറോളം ക്ലബിലുള്ളവരെ ബന്ദികളാക്കുകയും ചെയ്തു.
സുരക്ഷാ സേനയുടെ പ്രത്യാക്രമണത്തിലാണ് മദീൻ കൊല്ലപ്പെട്ടത്. ആക്രമണത്തെ കടുത്ത ഭാഷയിലാണ് അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ അപലപിച്ചത്. ഭീകരതയ്ക്കെതിരെ അമേരിക്കൻ ജനത ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്രമണത്തെ അപലപിച്ച റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്, ഒബാമ ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ചു.