കാസർകോട്: ദേലംപാടി പഞ്ചായത്തില്‍ സി.പി.എമ്മിന് വേണ്ടി പ്രചാരണത്തിനിറങ്ങിയില്ലെന്ന് ആരോപിച്ച് ദളിത് സ്ത്രീയുടെ ഇരു കൈകളും സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിപ്പരുക്കേൽപ്പിച്ചു.
കക്കപ്പാടി പട്ടികവര്‍ഗ്ഗ കോളനിയിലെ രത്നയ്ക്കാണ് സി.പി.എമ്മില്‍ നിന്നും പ്രാകൃതമായ ക്രൂര ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്. അറുപത് വയസ്സുകാരിയായ വൃദ്ധയെ മാരകമായ പരിക്കുകളോടെ കാസർകോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുഖ്യധാരാ ദൃശ്യ മാധ്യമങ്ങളെല്ലാം തന്നെ മൂടിവച്ച സംഭവം കഴിഞ്ഞ വ്യാഴാഴ്ചയാണ് അരങ്ങേറിയത്. ദളിത് കുടുംബാംഗമായ രത്നയുടെ മകളും സി.പി.എം പ്രവര്‍ത്തകയുമായ സുലോചന കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാത്തതാണ് നേതാക്കളെ ചൊടിപ്പിച്ചത്. സി.പി.എം പലതവണ നിര്‍ബന്ധിച്ചെങ്കിലും ആശാ വര്‍ക്കര്‍ കൂടിയായ സുലോചന പ്രചാരണത്തിനിറങ്ങിയില്ല.
തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 8 മണിയോടെ സ്ഥലത്തെ ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പെടെ 7 അംഗസംഘം വീട്ടിലെത്തി ശിക്ഷ നടപ്പാക്കുകയായിരുന്നു. സുലോചനയെയാണ് ലക്ഷ്യമിട്ടതെങ്കിലും അക്രമം തടഞ്ഞ അമ്മ രത്നയുടെ ഇരു കൈകളും വെട്ടുകയും ഇരുവരെയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.
പേടി മൂലം പരിക്കേറ്റ കൈയുമായി രാത്രി മുഴുവന്‍ വീട്ടില്‍ തന്നെ കഴിഞ്ഞ രത്നയെ അടുത്ത ദിവസം നാട്ടുകാരാണ് കാസർകോട് ജനറല്‍ ആശുപത്രിയിലെത്തിച്ചത്. സി.പി.എമ്മിന്റെ ഒത്താശയോടെ പോലീസ് സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് രത്നയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം ഹിന്ദു ഐക്യവേദി നേതാക്കള്‍ പ്രതികരിച്ചു.