ന്യൂഡൽഹി: നിസാമുദ്ദീനിൽ ഭക്ഷണം കഴിക്കാൻ പോയ യുവതിയെ കാറിലെത്തിയ മൂന്നംഗ സംഘം ബലമായി വാഹനത്തിൽ കയറ്റി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. കാറിലെത്തിയ സംഘം ഇരുപത്തിമൂന്നുകാരിയായ യുവതിയോട് വാഹനത്തിൽ കയറാൻ ആവശ്യപ്പെടുകയും, യുവതി ഇതു നിരസിച്ചതിനേത്തുടർന്ന് ബലമായി കയറ്റിക്കൊണ്ടു പോവുകയുമായിരുന്നു.
ആക്രമണശ്രമങ്ങളെ ചെറുക്കാൻ ശ്രമിച്ചെങ്കിലും സംഘം യുവതിയെ കീഴ്പ്പെടുത്തുകയായിരുന്നുവെന്നു യുവതി പറയുന്നു. രണ്ടു മണിക്കൂറോളം വാഹനം സഞ്ചരിച്ചുകൊണ്ടിരുന്ന ശേഷം സൺലൈറ്റ് കോളനിക്കു സമീപമുള്ള ഫ്ലൈ ഓവറിൽ ഉപേക്ഷിച്ചു കടക്കുകയായിരുന്നു. സംഭവം ഡൽഹി പൊലീസ് ഹെഡ് ക്വാർട്ടേഴ്സിന് അധികം അകലെയല്ലെന്ന് ഔദ്യോഗികവൃത്തങ്ങൾ സമ്മതിക്കുന്നു.
തട്ടിക്കൊണ്ടു പോകലിനും, ബലാത്സംഗത്തിനും, യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തു വരുന്നു.