ന്യൂഡൽഹി: ജെ.എൻ.യുവിൽ ഇടത് വിദ്യാർത്ഥി സംഘടനകൾ ഇന്ത്യാവിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ചത് സംബന്ധിച്ച് ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ട ദൃശ്യങ്ങൾ വിശ്വാസയോഗ്യമെന്ന് ഫോറൻസിക് ലാബ് റിപ്പോർട്ട്. സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയുടെതാണ് കണ്ടെത്തൽ.
ജെ.എൻ.യു സർവകലാശാലയിലെ ഇടത് വിദ്യാർത്ഥി നേതാവ് കനയ്യകുമാർ, ഉമർ ഖാലിദ് എന്നിവർക്കെതിരെ ഡൽഹി പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയത് ശരിവയ്ക്കുന്നതാണ് ഫോറൻസിക് ലാബ് റിപ്പോർട്ട്. ഫെബ്രുവരി ഒൻപതിന് ഇടത് വിദ്യാർത്ഥി സംഘടനകൾ സംഘടിപ്പിച്ച അഫ്സൽ ഗുരു അനുസ്മരണച്ചടങ്ങിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കുന്ന ദൃശ്യങ്ങൾ ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. എന്നാൽ ദൃശ്യങ്ങൾ വ്യാജമാണെന്ന് ആരോപിച്ച് ഇടത് ആഭിമുഖ്യമുള്ള സംഘടനകൾ രംഗത്തെത്തിയത് വിവാദമായിരുന്നു.
ഇതിനെ തുടർന്നാണ് സെൻട്രൻ ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ പരിശോധനയ്ക്കായി ദേശീയ മാദ്ധ്യമത്തിൽ നിന്നും ലഭിച്ച ദൃശ്യങ്ങൾ അടങ്ങിയ സി.ഡി, മെമ്മറി കാർഡ്, ക്യാമറ എന്നിവ പരിശോധനയ്ക്ക് വിധേയമാക്കിയത്. എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
പ്രക്ഷോഭത്തിൽ ഉമർ ഖാലിദ് അടക്കമുള്ള നേതാക്കൾ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത് സംബന്ധിച്ച റിപ്പോർട്ട് ജൂൺ എട്ടിനാണ് സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി ഡൽഹി പോലീസിന് കൈമാറിയത്. ഇക്കാര്യം ഡൽഹി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.