അമൃത്സർ : പാകിസ്ഥാനി കുട്ടികളായ ആമിറിനും നോമിൻ അലിക്കും അർഷാദിനും ഇന്ത്യയെക്കുറിച്ചു പറയാൻ ഇപ്പോൾ നൂറു നാവുകളാണ് . ഇന്ത്യയെക്കു
റിച്ചു മാത്രമല്ല ഇന്ത്യയുടെ അതിർത്തി രക്ഷാസേനയെക്കുറിച്ചും കുട്ടികൾക്ക് നല്ല അഭിപ്രായമാണ് . അബദ്ധത്തിൽ അതിർത്തി കടന്നെത്തിയ തങ്ങളെ അത്ര സ്നേഹത്തോടെയാണ് ഇന്ത്യൻ സൈന്യം സ്വീകരിച്ചതെന്നാണ് കുട്ടികൾ സന്തോഷത്തോടെ പറയുന്നത്.
ബന്ധുക്കളെ കാണാൻ മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യവേ ആണ് കുട്ടികൾ അബദ്ധത്തിൽ ഇന്ത്യൻ പ്രദേശത്ത് എത്തിയത്. കാര്യം മനസ്സിലാക്കിയപ്പോഴേക്കും കുട്ടികൾ ഇന്ത്യൻ അതിർത്തി രക്ഷാസേനയുടെ പിടിയിലായിരുന്നു . എന്നാൽ കുട്ടികൾ അബദ്ധത്തിൽ എത്തിയതാണെന്ന് മനസ്സിലാക്കിയ ബി എസ് എഫ് അധികൃതർ ഉടൻ തന്നെ പാകിസ്ഥാൻ സൈന്യത്തെ വിവരമറിയിച്ചു. പാകിസ്ഥാൻ വിംഗ് കമാൻഡറുടെ സാന്നിദ്ധ്യത്തിൽ കുട്ടികളെ സുരക്ഷിതരായി ഏൽപ്പിക്കുകയും ചെയ്തു.
തങ്ങളോട് വളരെ സൗഹാർദ്ദപരമായാണ് ഇന്ത്യൻ സൈന്യം പെരുമാറിയതെന്നും ഇന്ത്യക്കാരോടും ഇതേപോലെ പെരുമാറണമെന്ന് തങ്ങൾ പാക് സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും കുട്ടികൾ പറഞ്ഞു. ഫൈസലാബാദ് സ്വദേശികളാണ് കുട്ടികൾ . തിരിച്ചു പോകാൻ നേരം ചോക്കളേറ്റുകൾ നൽകിയാണ് ബി എസ് എഫ് കുട്ടികളെ യാത്രയാക്കിയത്