വാഷിംഗ്ടൺ: പാകിസ്ഥാൻ പ്രവിശ്യകളിൽ ഇന്ത്യാവിരുദ്ധപ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് പാകിസ്ഥാനോട് യു.എസ്. ആവശ്യപ്പെട്ടു. ഭാരതത്തിന്റെ അയൽപക്കത്തു നിന്നും ഭീകരവാദം കയറ്റുമതി ചെയ്യപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ്. പാർലമെന്റിലെ പ്രസംഗത്തിലെ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണിത്.
പാകിസ്ഥാനെ ഭാരതവുമായി നല്ല ബന്ധത്തിനു പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായാണിതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാർക് ടോണർ പറഞ്ഞു. ഭാരതവും പാകിസ്ഥാനുമായുള്ള പ്രായോഗിക സഹകരണമുണ്ടാവുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ ഭീകരവാദികളും പാകിസ്ഥാൻ മണ്ണ് തങ്ങളുടെ പ്രവർത്തനമേഖലയായി ഉപയോഗിക്കുന്ന അവസ്ഥയാണിന്നെന്നും, പാകിസ്ഥാന്റെ ഒരു പ്രവിശ്യയിലും ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ നടക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഒബാമയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്നായിരുന്നു പാകിസ്ഥാനെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം അറിയിച്ചു.
ഭീകരവാദപ്രവർത്തനങ്ങൾക്കെതിരേ ലോകം ഏകസ്വരത്തിൽ പ്രതികരിക്കണമെന്നും, ഇതിനെതിരേ ശക്തമായ സന്ദേശമുണ്ടാവണമെന്നും യു.എസ്. പാർലമെന്റിൽ നടത്തിയ പ്രഭാഷണത്തിൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.