ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക ബന്ധം ശക്തിപ്പെടുന്നതിൽ വിറളിപൂണ്ട് പാകിസ്ഥാൻ. ആണവ വിതരണ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ പിന്തുണയ്ക്കുന്ന അമേരിക്കൻ നിലപാടാണ് പാകിസ്ഥാന്റെ ആശങ്കയ്ക്ക് കാരണം.
പഞ്ചരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി അമേരിക്ക സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ആണവ വിതരണ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ അംഗത്വത്തിന് പ്രസിഡന്റ് ബരാക് ഒബാമയുടെ പിന്തുണ ഉറപ്പാക്കിയിരുന്നു. 48 അംഗങ്ങളുള്ള ആണവ വിതരണഗ്രൂപ്പിൽ അംഗമാകാൻ ഇന്ത്യയ്ക്കൊപ്പം പാകിസ്ഥാനും അപേക്ഷ നൽകിയിരുന്നു എന്നാൽ പാകിസ്ഥാനെ പിന്തുണയ്ക്കാൻ അമേരിക്ക തയ്യാറായിട്ടുമില്ല. ഈ സാഹചര്യത്തിലാണ് പാകിസ്ഥാൻ തങ്ങളുടെ നിലപാട് പരസ്യപ്പെടുത്തി രംഗത്തെത്തിയത്.
എന്തെങ്കിലും ആവശ്യമുള്ളപ്പോൾ മാത്രം തങ്ങളെ സമീപിക്കുകയും ആവശ്യം കഴിഞ്ഞാൽ ഉപേക്ഷിക്കുകയും ചെയ്യുന്ന രീതിയാണ് അമേരിക്ക പിന്തുടരുന്നതെന്ന് പാക് വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് കുറ്റപ്പെടുത്തി. ഇതിനിടെ പിന്തുണ അപേക്ഷിച്ച് സർതാജ് അസീസ് എൻ.എസ്.ജി ഗ്രൂപ്പിലെ അംഗങ്ങളായ റഷ്യ, ദക്ഷിണ കൊറിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളെ ഫോണിൽ വിളിച്ചതായി സൂചനയുണ്ട്. അതേസമയം പാകിസ്ഥാന് പിന്തുണയുമായി ചൈന രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയെ ആണവ വിതരണ ഗ്രൂപ്പിൽ അംഗമാക്കുകയാണെങ്കിൽ പാകിസ്ഥാനെയും ഉൾപ്പെടുത്തണമെന്ന് ചൈന ആവശ്യപ്പെടുന്നു. പാകിസ്ഥാന് വേണ്ടി അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയ്ക്കെതിരായ നിലപാട് എടുക്കുന്ന ചൈനയ്ക്കും തിരിച്ചടിയാണ് എൻ.എസ്.ജി അംഗത്വത്തിന് ഇന്ത്യക്ക് ലഭിക്കുന്ന പിന്തുണ.