ന്യൂഡൽഹി : 34 അംഗ രാജ്യങ്ങളുള്ള ലോക മിസൈൽ സാങ്കേതിക നിയന്ത്രണ സംഘത്തിലേക്ക് ഭാരതവും അംഗമാകുന്നു. അംഗത്വത്തെ എതിർക്കാൻ അംഗരാജ്യങ്ങൾക്കുള്ള സമയ പരിധി ഇന്നലെ അവസാനിച്ചതിനെ തുടർന്നാണ് ഭാരതം അംഗമാകുമെന്ന് ഉറപ്പിക്കപ്പെട്ടത്.
കഴിഞ്ഞ വർഷമാണ് ഈ കൂട്ടായ്മയിൽ അംഗമാകാൻ ഭാരതം അപേക്ഷ സമർപ്പിച്ചത്. ചില അംഗരാജ്യങ്ങൾ അന്ന് അപേക്ഷയെ എതിർത്തിരുന്നു . എന്നാൽ അമേരിക്കയുടെ ശക്തമായ പിന്തുണ ഇത് മറികടക്കാൻ സഹായിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലോകത്തിലെ പ്രധാന മിസൈൽ നിർമ്മാണ രാജ്യങ്ങൾ അംഗമായ സംഘം മിസൈലിന്റെയും സാങ്കേതിക വിദ്യയുടേയും വ്യാപനം തടയുന്നു. ഈ സംഘത്തിൽ അംഗമായതോടെ അത്യന്താധുനിക മിസൈൽ സാങ്കേതിക വിദ്യ സ്വായത്തമാക്കാൻ ഭാരതത്തിന് കഴിയും. മിസൈൽ സാങ്കേതിക വിദ്യ സമാധാനപരമായി ഉപയോഗിക്കാൻ കഴിയുന്ന മേഖലകൾക്ക് ഇത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
ദിവസങ്ങള്‍ക്ക് മുമ്പ് ബാലിസ്റ്റിക് മിസൈലുകള്‍ക്കെതിരെയുള്ള ഹേഗ് കോഡ് ഓഫ് കണ്ടക്റ്റില്‍ അംഗമാവുകയാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഇത് എംസിടിആർ അഗത്വത്തിനുള്ള പ്രധാന കടമ്പകളിൽ ഒന്നായിരുന്നു.