ദോഹ: ഖത്തർ സന്ദർശനം വിജയകരമായി പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വിറ്റ്സർലൻഡിൽ. സ്വിസ് പ്രസിഡന്റ് ജോഹാൻ സ്നൈഡറുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം, വാണിജ്യ-സാമ്പത്തിക സഹകരണം ലക്ഷ്യമിടുന്ന വിവിധ ഉഭയകക്ഷി കരാറുകളിൽ ഒപ്പുവെയ്ക്കും.
പ്രധാനമന്ത്രിയുടെ സ്വിറ്റ്സർലൻഡ് സന്ദർശനത്ത ഏറെ പ്രാധാന്യത്തോടെയാണ് ഭാരതം നോക്കി കാണുന്നത്. ഖത്തർ സന്ദർശനം പൂർത്തിയാക്കി ജനീവയിൽ എത്തിയ നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. സ്വിറ്റ്സർലൻഡിലെ ഭരണ-പ്രതിപക്ഷ നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തും.
48 അംഗ ആണവ വിതരണ ഗ്രൂപ്പിൽ ഭാരതത്തിന്റെ അംഗത്വം ഉറപ്പാക്കുകയാണ് സന്ദർശനത്തിന്റെ മുഖ്യ അജണ്ട. ഇന്ത്യൻ പൗരൻമാർ സ്വിസ് ബാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്ന കളളപ്പണം ഇന്ത്യയിലേക്ക് തിരികെകൊണ്ടുവരുന്നത് സംബന്ധിച്ചും ചർച്ചകൾ നടക്കും. സ്വിറ്റ്സർലൻഡിലെ തിരക്കേറിയ പരിപാടികൾക്ക് ശേഷം ഇന്ന് വൈകിട്ട് അമേരിക്കയിലേക്ക് പുറപ്പെടുന്ന പ്രധാനമന്ത്രി, യു.എസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.
വാഷിംഗ്ടണിൽ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയുമായി കൂടിക്കാഴ്ച നടത്തുന്ന നരേന്ദ്രമോദി, ഇൻഡോ-യു.എസ് ബിസിനസ് കൗൺസിലിലും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ വിദേശപര്യടനം ജൂൺ എട്ടിന് മെക്സികോ സന്ദർശനത്തോടെയാണ് സമാപിക്കുക.