സ്പാനിഷ് താരം ഗാർബിൻ മുഗുറുസയ്‌ക്ക് ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ലോക ഒന്നാം നന്പർതാരം സെറീന വില്ല്യംസിനെ അട്ടിമറിച്ചാണ് മുഗുറുസ കിരീടം ചൂടിയത്.
ലോക ഒന്നാം നന്പർ താരം സെറീന വില്ല്യംസണെ അട്ടിമറിച്ച്, സ്പെയിനിന്‍റെ ഗാർബിൻ മുഗുറുസ ഫ്രഞ്ച് ഓപ്പൺ കിരീടംചൂടി. നേരിട്ടുളള സെറ്റുകൾക്കാണ് മുഗുറുസ സെറീനയെ കീഴടക്കിയത്. സ്കോർ 7-5, 6-4.
കഴിഞ്ഞ വർഷം വിംബിൾഡൺ ഫൈനലിൽ സെറീനയോടേറ്റ തോൽവിയ്‌ക്കുളള മധുര പ്രതികാരം കൂടിയായി മുഗുറുസയ്‌ക്ക് വിജയം. കരുത്ത് കൊണ്ട് ഏറ്റുമുട്ടിയ ഇരുവരും ക്ലേ കോർട്ടിൽ തീപാറിച്ചു. ശ്രദ്ധാപൂർവം തുടങ്ങിയ മുഗുറുസ സെറീനയുടെ സെർവുകൾ പ്രതിരോധിക്കാനാണ് ആദ്യം ശ്രമിച്ചത്. ശേഷം മുഗുറുസ കത്തിക്കയറി.
18 വർഷത്തിന് ശേഷം ഫ്രഞ്ച് ഓപ്പൺ നേടുന്ന സ്പാനിഷ് വനിതാ താരമാണ് മുഗുറുസ. 1998 ൽ അരാന്ദ സാഞ്ചസാണ് ഇതിന് മുമ്പ് ഫ്രഞ്ച് ഓപ്പൺ നേടിയ സ്പാനിഷ് താരം. സ്റ്റെഫി ഗ്രാഫിന്‍റെ 22 ഗ്രാൻസ്ലാം നേട്ടത്തിനൊപ്പമെത്താൻ, സെറീന ഇനിയും കാത്തിരിക്കണം. ഇന്നു നടക്കുന്ന പുരുഷ ഫൈനലിൽ നോവാക് ജോക്കോവിച്ച്, ആന്‍ഡി മുറെയെ നേരിടും.