ഫ്രാൻസ്: ഫ്രാൻസിലും ജർമ്മനിയിലുമുണ്ടായ കനത്ത മഴയിലും വെളളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 17 ആയി. ഫ്രാൻസിൽ 9 പേരും ജർമനിയിൽ 8 പേരുമാണ് മരിച്ചത്. ദുരിതബാധിത പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങൾ ആരാധനാലയങ്ങളിൽ അഭയം തേടി.
പടിഞ്ഞാറൻ യൂറോപ്പിലും, ഫ്രാൻസിലുമാണ് പേമാരിയും വെളളപ്പൊക്കവും ഏറെ ദുരിതം വിതച്ചത്. മൂന്ന് ദിവസമായി പെയ്യുന്ന മഴയിൽ 3000ത്തിലേറെ പേർ ഭവന രഹിതരായതായാണ് കണക്ക്. ഒട്ടേറെ ബഹുനിലകെട്ടിടങ്ങൾ നിലം പൊത്തി. റോഡ്, റെയിൽവേ ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. വെളളപ്പൊക്കത്തെ തുടർന്ന് ആരാധനാലയങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും ജനങ്ങൾ അഭയം തേടി.
മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. സർക്കാരിന്റെയും റെഡ് ക്രോസ് എന്നിവ അടക്കം ഇതര സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. വെളളപ്പൊക്കം അതിരൂക്ഷമായി ബാധിച്ച പ്രവിശ്യകളെ ദേശീയ ദുരിത ബാധിത മേഖലകളായി സർക്കാർ പ്രഖ്യാപിച്ചു.
കനത്ത മഴയെ തുടർന്ന് പാരീസിലെ സീൻ നദി കരകവിഞ്ഞൊഴുകി. 1910ലെ വെളളപൊക്കത്തിന് ശേഷം ഇതാദ്യമായാണ് സീൻ നദി കരകവിഞ്ഞൊഴുകുന്നത്. വെളളപൊക്കത്തെ തുടർന്ന് ഫ്രാൻസിലെ പ്രശസ്തമായ മ്യൂസിയങ്ങളിലൊന്നായ ലോവറി അടച്ചു. കനത്ത മഴ വരുന്ന ഏതാനും ദിവസങ്ങളിൽ തുടർന്നേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.