തിരുവനന്തപുരം : അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടേയും വൈദ്യുത മന്ത്രിയുടേയു പ്രസ്താവന പരിസ്ഥിതിയെ സ്നേഹിക്കുന്നവരെ ആശങ്കയിലാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. സിപിഎം നേതാക്കളായ ഇവരുടെ അഭിപ്രായം തന്നെയാണോ ഇടതു മുന്നണിക്ക് പൊതുവായുള്ളതെന്ന് വ്യക്തമാക്കണം. മന്ത്രിസഭയിലോ മുന്നണിയിലോ ചർച്ച ചെയ്യാത്ത കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്ന് പറയുന്നത് ദുഷ്ടലാക്കാണ്.
പരിസ്ഥിതി പ്രവർത്തകരുടെയും കോടതിയുടേയും ഇടപെടല്‍ മൂലം നിർത്തിവെച്ചിരിക്കുന്ന പദ്ധതിയുടെ കാര്യത്തിൽ അടിയന്തിര പ്രാധാന്യത്തോടെ മന്ത്രി പ്രസ്താവന നടത്തിയത് ഗൗരവത്തോടെയാണ് കേരളം കാണുന്നത്. പദ്ധതി നടപ്പാക്കുമെന്ന് പറയുന്നത് വനാവകാശ നിയമത്തിന് എതിരാണ്. പദ്ധതിക്ക് നിലവിൽ സാമ്പത്തിക-സാങ്കേതിക അനുമതിയില്ല.
2005 ൽ 360 കോടി രൂപക്ക് നടപ്പാക്കാനിരുന്ന പദ്ധതിയ്ക്ക് ഇപ്പോൾ ഉണ്ടായേക്കാവുന്ന ചെലവ് സംസ്ഥാനത്തിന് താങ്ങാനാവില്ലെന്നതാണ് യാഥാർത്ഥ്യം. വീണ്ടും സാമ്പത്തിക സാധ്യതാ പഠനം നടത്തിയാൽ ഇക്കാര്യം ബോധ്യമാകും. ഈ പദ്ധതിയിൽ നിന്ന് ഉത്പാദിപ്പിക്കപ്പെന്ന വൈദ്യുതിയുടെ ചെലവ് ഭീമമായിരിക്കും. പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളായ കാറ്റ്, തിരമാല, സൂര്യപ്രകാശം തുടങ്ങിയവയിൽ നിന്നുള്ള വൈദ്യതോത്പാദനത്തിന് സർക്കാർ മുൻഗണന നൽകണം. ഇക്കാര്യത്തിൽ സാധ്യതാ പഠനം നടത്തി പദ്ധതി രൂപീകരിച്ച് മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമിക്കേണ്ടത്.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കിയാല്‍ ഉണ്ടാകുന്ന പാരിസ്ഥിതിക നാശം അതിഭീമമാണ്. അപൂർവ്വ സസ്യ ജന്തു വിഭവങ്ങളെക്കൊണ്ട് സമൃദ്ധമായ പ്രദേശത്ത് ഇത്തരമൊരു നിർമ്മാണം പുരോഗമനം ആഗ്രഹിക്കുന്ന ഒരു ജനവിഭാഗത്തിനും അംഗീകരിക്കാനാവില്ല. ഇരുനൂറോളം ഹെക്ടർ വനഭൂമിയാണ് പദ്ധതിമൂലം ഇല്ലാതാവുക. കമ്മ്യൂണിറ്റി ഫോറസ്റ്റ് റിസർവ്വായി പ്രഖ്യാപിക്കപ്പെട്ട പ്രദേശമാണിത്. തദ്ദേശീയമായ ജനവിഭാഗങ്ങളുടെ അനുമതിയില്ലാതെ ഒരു നിർമ്മാണ പ്രവർത്തനവും ഇവിടെ നടത്താനാവില്ല.
യാഥാർത്ഥ്യം ഇതൊക്കെയായിരിക്കെ പദ്ധതി നടപ്പാക്കുമെന്ന് പറയുന്നത് ധാർഷ്ട്യമാണ്. ഭൂഗർഭ ജലവിതാനം 3 മീറ്ററോളം താഴ്ന്നു പോയതുമൂലം കടുത്ത കുടിവെള്ല ക്ഷാമം അനുഭവപ്പെടുന്ന കേരളത്തിൽ പരിസ്ഥിക്ക് ആഘാതമുണ്ടാക്കിയേക്കാവുന്ന ഏതൊരു നീക്കവും ആശങ്കയുണ്ടാക്കുന്നതാണ്. സാമ്പത്തികമായും പാരിസ്ഥിതികമായും നഷ്ടം മാത്രം നൽകുന്ന പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാർ ശ്രമിക്കരുതെന്നും കുമ്മനം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.