ന്യൂഡൽഹി: അഞ്ച് രാജ്യങ്ങളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത ആഴ്ച പുറപ്പെടും. ജൂൺ നാലു മുതൽ 10 വരെ നടക്കുന്ന സന്ദർശനത്തിൽ അഫ്ഗാനിസ്ഥാൻ, ഖത്തർ, സ്വിറ്റ്സർലൻഡ്, അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളാവും പ്രധാനമന്ത്രി സന്ദർശിക്കുകയെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.
ഇന്ത്യൻ സഹായത്തോടെ അഫ്ഗാനിസ്ഥാനിൽ നിർമ്മിച്ച സൽമാ അണക്കെട്ടിന്റെ ഉദ്ഘാടനമാണ് അഫ്ഗാനിൽ പ്രധാനമന്ത്രിയുടെ മുഖ്യ പരിപാടി. ജൂൺ നാലിനാണ് അണക്കെട്ടിന്റെ ഉദ്ഘാടനം. ജൂൺ 5ന് ഉഭയകക്ഷി സന്ദർശനത്തിനായി ഖത്തറിലെത്തുന്ന പ്രധാനമന്ത്രി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തും. സാമ്പത്തിക സഹകരണവും ഹൈഡ്രോകാർബൺ പ്രോജക്ടുകളും ഖത്തർ സന്ദർശനത്തിൽ ചർച്ചയാകും. അതിനു ശേഷം നരേന്ദ്രമോദി സ്വിറ്റ്സർലൻഡിലേക്ക് യാത്ര തിരിക്കും. സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ഉൾപ്പെടെയുളളവരുമായി പ്രധാനമന്ത്രി ചർച്ച നടത്തും. തുടർന്ന് ജൂൺ 7 ന് അമേരിക്കയിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി, അമേരിക്കൻ പ്രസിഡന്റ് ഒബാമയുമായി കൂടിക്കാഴ്ച നടത്തും.
യു.എസിന്റെ പ്രത്യേക ക്ഷണപ്രകാരമുളള സന്ദർശനത്തിൽ അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും. ഉഭയകക്ഷി ചർച്ചകൾക്കായുളള നരേന്ദ്രമോദിയുടെ ആദ്യ യു.എസ് സന്ദർശനം കൂടിയാണിത്. തുടർന്ന് മെക്സിക്കോയിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി ജൂൺ 10 നാണ് തിരികെ എത്തുക.