ഒഹിയോ: ഗൊറില്ലയുടെ കൂട്ടിലേയ്ക്ക് വഴുതിവീണ നാലുവയസ്സുകാരനെ രക്ഷിക്കാൻ ഗൊറില്ലയെ അധികൃതർ വെടിവച്ചു കൊന്നു. അമേരിക്കയിലെ സിൻസിനാട്ടി മൃഗശാലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
ഒഹിയോയിലെ സിൻസിനാട്ടി മൃഗശാലയിൽ പ്രാദേശിക സമയം വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. 17വയസ്സുളള ഹാരാമ്പെയെന്ന ആൺ ഗൊറില്ലയുടെ കൂട്ടിലാണ് നാലുവയസ്സുകാരൻ അകപ്പെട്ടത്. ഗൊറില്ലയെ കൗതുകത്തോടെ നോക്കിനിന്ന കുട്ടി നിമിഷനേരംകൊണ്ട് കമ്പിവേലിക്കിടയിലൂടെ 12 അടിയോളം താഴ്ചയിൽ വീഴുകയായിരുന്നു.
പത്ത് മിനിറ്റോളം കുട്ടിയെയും വലിച്ച് വെളളത്തിലൂടെ നീങ്ങിയ ഗൊറില്ല എല്ലാവരെയും ഭീതിയിലാഴ്ത്തി. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ മറ്റു മാർഗ്ഗമില്ലാതെയായതോടെയാണ് ഗൊറില്ലയ്ക്ക് നേരെ വെടിയുതിർത്തതെന്ന് മൃഗശാല ഡയറക്ടർ തോൻ മെയ്നാർഡ് അറിയിച്ചു. 2015ലാണ് ഹാരമ്പയെ ടെക്സാസിലെ മൃഗശാലയിൽ നിന്ന് സിൻസിനാട്ടിയിൽ കൊണ്ടുവന്നത്.