ന്യൂഡൽഹി : ഭാരതത്തിന്റെ സൂപ്പർ സോണിക്ക് മിസൈൽ ബ്രഹ്മോസിന്റെ അത്യന്താധുനിക പതിപ്പ് വിജയകരമായി പരീക്ഷിച്ചു . ഇന്ന് പൊഖ്രാനിൽ നടന്ന പരീക്ഷണം പൂർണവിജയമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. പരീക്ഷണം വിജയത്തിലെത്തിച്ച വ്യോമസേനയെ ബ്രഹ്മോസ് മേധാവി സുധീർ മിശ്രയും ഡി ആർ ഡി ഒ ചീഫ് ക്രിസ്റ്റഫറും അഭിനന്ദിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച ശബ്ദാതിവേഗ മിസലുകളിൽ ഒന്നാണ് ബ്രഹ്മോസ് . മൂന്ന് സായുധ സേനാ വിഭാഗങ്ങളുടെയും ഭാഗമായ ബ്രഹ്മോസിന്റെ ഭൂതല പ്രഹര പതിപ്പിന്റെ പരീക്ഷണമാണ് ഇന്ന് നടന്നത്. നിശ്ചയിക്കപ്പെട്ട ലക്ഷ്യം കൃത്യമായി മിസൈൽ ഭേദിച്ചുവെന്ന് അധികൃതർ അറിയിച്ചു.
ഇന്തോ -റഷ്യ സംയുക്ത സംരംഭമാണ് ബ്രഹ്മോസ് മിസൈൽ പദ്ധതി . ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ കപ്പൽ വേധ ക്രൂയിസ് മിസൈൽ പതിപ്പും ബ്രഹ്മോസ് തന്നെയാണ് . ഇന്ത്യൻ നദിയായ ബ്രഹ്മപുത്രയുടെയും റഷ്യൻ നദിയായ മോസ്കോവയുടേയും പേരുകളിൽ നിന്നാണ് ബ്രഹ്മോസ് എന്ന പേര് ഉണ്ടായത്.