വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുളള റിപബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് ആകുമെന്ന് ഉറപ്പായി. നോമിനേഷന് ആവശ്യമായ ഡെലിഗേറ്റുകളുടെ പിന്തുണ ലഭിച്ചതാണ് സ്ഥാനാർഥിത്വം ഉറപ്പാക്കാൻ ട്രംപിനെ സഹായിച്ചത്. മത്സരരംഗത്ത് ഉണ്ടായിരുന്ന മറ്റു 16 പേർ പ്രൈമറികളിൽ തോറ്റു പിൻമാറുകയായിരുന്നു.
യു.എസ് പ്രൈമറികളിൽ അജയ്യനായി തുടർന്ന ശതകോടീശ്വരൻ ഡൊണാൾഡ് ട്രംപിന് പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിന് തടസമായിരുന്നത് ഡെലിഗേറ്റുകളുടെ പിന്തുണ ഇല്ലായ്മ മാത്രമായിരുന്നു. 1237 ഡെലിഗേറ്റുകളുടെ പിന്തുണ വേണ്ടിയിരുന്നിടത്ത് 1238 പേർ ട്രംപിന്റെ നോമിനേഷനെ പിന്താങ്ങാൻ തയ്യാറാണെന്ന് വ്യക്തമാക്കി.
കുടിയേറ്റക്കാർക്ക് എതിരായ പ്രസ്താവനകൾ അടക്കം വിവാദപരമായ നിരവധി പരാമർശങ്ങൾ നടത്തിയാണ് ഡൊണാൾഡ് ട്രംപ് ലോകശ്രദ്ധ നേടിയത്. ട്രംപിന്റെ ആഭ്യന്തര വിദേശ നയങ്ങൾക്ക് സ്വന്തം പാർട്ടിയിൽ നിന്നു പോലും പിന്തുണ ലഭിച്ചില്ല. ഡെമോക്രാറ്റ് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ മത്സരിക്കുന്ന ഹിലരി ക്ലിന്റണും ട്രംപിന്റെ നയങ്ങളെ അമേരിക്ക വിരുദ്ധമെന്ന് വിശേഷിപ്പിച്ചിരുന്നു.
അതേ സമയം, കോക്കസുകളിലും പ്രൈമറികളിലും ട്രംപിന് ജനപിന്തുണ ലഭിക്കുകയും ചെയ്യുന്നു. ശേഷിക്കുന്ന അഞ്ച് പ്രൈമറികളിലായി 303 ഡെലിഗേറ്റുകളെ ഇനിയും തെരഞ്ഞെടുക്കാനുണ്ട്. അതിനു മുമ്പ് തന്നെ നോമിനേഷന് ആവശ്യമായ പിന്തുണ ലഭിച്ചത് ട്രംപിനെ അനിഷേധ്യനാക്കിയിരിക്കുകയാണ്. കൂടുതൽ ഡെലിഗേറ്റുകൾ പിന്തുണ നൽകുമെന്ന് ട്രംപ് പ്രതീക്ഷിക്കുന്നു.