വികസന രംഗത്ത് ഭാരതത്തിന് പുതിയ ദിശാബോധം നൽകി നരേന്ദ്ര മോദി സർക്കാർ മൂന്നാം വർഷത്തിലേക്ക്. എൻ.ഡി.എ സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജൂൺ 15വരെ വിവിധ ആഘോഷ പരിപാടികൾ നടക്കും. നരേന്ദ്ര മോദി സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കാൻ ഉത്തർപ്രദേശിലെ സഹാറൻപൂരിൽ ഇന്ന് നടക്കുന്ന റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
നിരാശാജനകമായ ഒരു കാലഘട്ടത്തിന്റെ അന്ത്യം കുറിച്ചു കൊണ്ടായിരുന്നു കനത്ത ഭൂരിപക്ഷത്തോടെ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തുന്നത്. ഉറച്ച നിശ്ചയദാർഢ്യവും, പ്രതിബദ്ധതയും, നിതാന്ത ശ്രദ്ധയുമുളള കരുത്തുറ്റ ഒരു ടീം തന്നെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാഷ്ട്രത്തിന്റെ നട്ടെല്ലായി മാറി. ലോകം മുഴുവനും ഉറങ്ങുമ്പൊഴും ഉണർന്നിരുന്ന് ജോലി ചെയ്യുന്ന ജനസേവനതൽപരരായ കേന്ദ്രമന്ത്രിമാർ ഒരു പക്ഷേ അഭിനവഭാരതത്തിന് ഇതാദ്യത്തെ അനുഭവം തന്നെയായിരുന്നിരിക്കാം.
ജനങ്ങളിൽ ആത്മവിശ്വാസവും, പ്രതീക്ഷയും ദിശാബോധവും നിറയ്ക്കാൻ കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾക്കും, ഇച്ഛാശക്തിയോടെയുളള പ്രവർത്തനങ്ങൾക്കും സാധിച്ചു. മഹാത്മാഗാന്ധി വിഭാവനം ചെയ്ത പല സ്വപ്നപദ്ധതികളുടെയും ആദ്യ കിരണം ഭാരതത്തിൽ പ്രതിഫലിച്ചതും, സ്വാതന്ത്ര്യാനന്തരം 6 പതിറ്റാണ്ടുകൾക്കിപ്പുറം നരേന്ദ്രമോദി സർക്കാരിന്റെ കാലത്താണെന്നതും ശ്രദ്ധേയമാണ്. അതിൽ ഏറ്റവും എടുത്തു പറയാവുന്നത് ഗ്രാമവികസനം തന്നെയാണ്. ഗാന്ധിയൻ ഫിലോസഫിയുടെ പല മൂല്യങ്ങളെയും അതിന്റെ ധാർമ്മികവും, സാങ്കേതികവുമായ അന്തഃസത്ത ഒട്ടും ചോർന്നു പോകാതെ, ആധുനിക കാലഘട്ടത്തിൽ ആവിഷ്കരിക്കുവാൻ നരേന്ദ്രമോദിക്കു സാധിച്ചു. മേക്ക് ഇൻ ഇന്ത്യ, സ്വച്ഛ് ഭാരത് പോലെയുളള പദ്ധതികൾ പതിറ്റാണ്ടുകൾ സുഷുപ്തിയിലായിരുന്ന രാഷ്ട്രപിതാവിന്റെ വികസന സ്വപ്നങ്ങൾക്കു ചിറകുകൾ നൽകി.
തന്ത്രം നയമാക്കിയിരുന്ന മുൻകാല രാഷ്ട്രീയ നേതാക്കളിൽ നിന്നും വിഭിന്നമായി നയവും, നിലപാടുകളും രാഷ്ട്രതന്ത്രമാക്കിയ ഭരണവൈദഗ്ദ്ധ്യം നരേന്ദ്രമോദിയെ വിദേശനയതന്ത്രപ്രതിനിധികൾക്കൊക്കെയും സ്വീകാര്യനാക്കി. ബംഗ്ലാദേശുമായുളള വിഷയങ്ങളിലും, നാഗാലാന്റിലെ അസ്വസ്ഥതകൾ പരിഹരിച്ചതിലും തുടങ്ങി യൂറോപ്യൻ രാജ്യങ്ങളടക്കമുളള വിദേശരാജ്യങ്ങളുമായുളള നയതന്ത്രബന്ധങ്ങളിൽ പോലും ആ പ്രതിഭയും, കരുത്തും പ്രകടമായി.
രാഷ്ട്രത്തിന്റെ സാമ്പത്തികനില നാമാവശേഷമായിരുന്ന കാലത്താണ് നരേന്ദ്രമോദി അധികാരമേറ്റെടുക്കുന്നത്. ആ നിലയിൽ നിന്നും സാമ്പത്തികവും, സാമൂഹികവുമായ പുരോഗതിയുടെ കുതിപ്പിലേയ്ക്ക് രാജ്യത്തെയാകമാനം വളർത്തിയെടുക്കാൻ കേവലം രണ്ടു വർഷത്തെ കഠിനാദ്ധ്വാനം കൊണ്ട് കേന്ദ്രസർക്കാരിനു സാദ്ധ്യമായി.
ശത്രു രാജ്യങ്ങൾക്ക് മുന്നിലും ലോകത്തിനു മുന്നിലും നട്ടെല്ല് നിവർത്തി, പ്രതിരോധ മേഖലയെ പടുത്തുയർത്തിയതാണ് കഴിഞ്ഞ രണ്ടു വർഷത്തിനുളളിലെ നരേന്ദ്ര മോദി സർക്കാറിന്റെ ഏറ്റവും വലിയ നേട്ടം. ആഭ്യന്തര ക്രമസമാധാനപാലനം മുതൽ ലോകത്തിന് ഭീഷണിയായ ഭീകരവാദത്തിൽ വരെ ഭാരതത്തിന്റെ നിലപാടുകൾ പ്രധാനമന്ത്രിയുടെ കരുത്തുറ്റ കൈകളിൽ സുരക്ഷിതമായിരുന്നു.
സാമൂഹ്യ ക്ഷേമ രംഗത്തും വികസനരംഗത്തും ഒരു പോലെ ശ്രദ്ധ പതിപ്പിക്കാൻ രണ്ടുവർഷത്തെ ഭരണത്തിനിടയിൽ നരേന്ദ്രമോദി സർക്കാരിനായി. ഭാവനാസമ്പന്നമായ പദ്ധതികളിലൂടെ ഭാരതത്തിന്റെ മുഖഛായ മാറ്റിയെടുക്കാൻ എൻ.ഡി.എ സർക്കാരിന് സാധിച്ചു. യോഗ, ആയുർവേദം എന്നിവയുടെ പ്രചാരണത്തിനും, ഗംഗാ ശുചീകരണത്തിനും പ്രത്യേക വകുപ്പുകൾ സ്ഥാപിച്ചതടക്കമുളള നൂതന ആശയങ്ങൾ സർക്കാർ നടപ്പാക്കി.
ലോകരാഷ്ട്രങ്ങൾക്കിടയിൽ ഭാരതത്തിന്റെ യശ്ശസ് ഉയർത്താൻ വിദേശ സന്ദർശനങ്ങളിലൂടെ നരേന്ദ്രമോദിക്ക് സാധിച്ചു. ബ്രിക്സ് രാഷ്ട്രങ്ങളുടെ അദ്ധ്യക്ഷ സ്ഥാനം ലഭിച്ചതും, വാണിജ്യ വ്യവസായ രംഗത്ത് വിവിധ രാഷ്ട്രങ്ങളുമായുളള മികച്ച സഹകരണവും അതിർത്തിയിൽ ചൈനയുയർത്തുന്ന ഭീഷണിയെ അതിജീവിക്കാനായതുമൊക്കെ വിദേശരംഗത്ത് നരേന്ദ്ര മോദി സർക്കാറിന്റെ നേട്ടമാണ്.
രാജ്യം മാറ്റത്തിന്റ പാതയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ട്വിറ്ററിൽ കുറിച്ചു. വികസന കാഴ്ചപ്പാടുമായി ഭാരതം മുന്നോട്ട് നീങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എൻ.ഡി.എ സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.