ന്യൂഡൽഹി : പത്താൻകോട്ട് മാതൃകയിൽ രണ്ടാമതൊരു ആക്രമണത്തിനായ് ജെയ്ഷ് എ മൊഹമ്മദ് തയ്യാറെടുക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് . ഐ എസ് ഐ പിന്തുണയോടെ പാകിസ്ഥാനിൽ നിന്നാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നും ഇന്റലിജൻസ് റിപ്പോർട്ട് ചെയ്യുന്നു. പഞ്ചാബ് സർക്കാരിന് സൈനിക ഇന്റലിജൻസ് സമർപ്പിച്ച റിപ്പോർട്ടാണ് ആക്രമണത്തെപ്പറ്റി മുന്നറിയിപ്പ് നൽകുന്നത് .
ജെയ്ഷ് ഇ മൊഹമ്മദിന്റെ കമാൻഡറായ അവൈസ് മൊഹമ്മദ് മലേഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമം നടത്തുന്നതായും റിപ്പോർട്ടിലുണ്ട് . ഭീകരാക്രമണ പദ്ധതിയുടെ ചുമതല ജെയ്ഷ് ഏൽപ്പിച്ചിരിക്കുന്നത് അവൈസിനാണ് . മൂന്ന് പുതിയ കേന്ദ്രങ്ങളാണ് ഭീകര സംഘടന ഇതിനുവേണ്ടി പാകിസ്ഥാനിൽ തുറന്നിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
കോഹതിലും ഹസാരയിലും ഓഫീസുകൾ തുറന്നത് കൂടാതെ ബാലകോട്ടിൽ പരിശീലന കേന്ദ്രവും തുറന്നിട്ടുണ്ട് . ഇന്ത്യയിലെ സ്ളീപ്പർ സെല്ലുകളെ ഏകോപ്പിച്ച് ഇന്ത്യൻ മുജാഹിദ്ദീന്റെ സഹായത്തോടെ ആക്രമണം നടത്താനാണ് പദ്ധതിയിടുന്നത്. ഉത്തര ഭാരതത്തിലെ പ്രധാന കേന്ദ്രങ്ങളാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ജനുവരി 2 നാണ് പത്താൻ കോട്ട് വ്യോമസേനാ താവളത്തിൽ ജെയ്ഷ് ഇ മൊഹമ്മദ് ഭീകരർ ആക്രമണം നടത്തിയത് . മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് കടന്നുകയറിയ അഞ്ച് ഭീകരരെ വധിക്കാൻ സൈന്യത്തിന് കഴിഞ്ഞത്. ഏഴ് സുരക്ഷാസേനാംഗങ്ങളും ഒരു സാധാരണക്കാരനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.