ഐ. എസ്. ആർ.ഒയുടെ ചരിത്രത്തിൽ നാഴികക്കല്ലായി വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണം നടന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരുന്നു തദ്ദേശ നിർമ്മിതമായ പുനരുപയോഗ വിക്ഷേപണ വാഹനം പരീക്ഷിച്ചത്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.
ചെലവുകുറഞ്ഞ പദ്ധതികളിലൂടെ ലോകശ്രദ്ധ നേടിയിട്ടുളള ഐ.എസ്.ആർ.ഒ യ്ക്ക് വൻ നേട്ടമാണ് പുതിയ പരീക്ഷണം സമ്മാനിച്ചിരിക്കുന്നത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണരംഗത്ത് തന്നെ വൻ കുതിച്ചുചാട്ടമാണ് പുനരുപയോഗ വാഹന വിക്ഷേപണത്തിന്റെ പരീക്ഷണം.
ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു വിക്ഷേപണം. വിക്ഷേപണശേഷം വാഹനം ബഹിരാകാശത്ത് 70 കിലോമീറ്റർ ഉയരത്തിൽ എത്തി ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച്, ബംഗാൾ ഉൾക്കടലിലെ വെർച്വൽ റൺവെയിൽ പതിക്കുന്ന രീതിയിലാണ് പരീക്ഷണം ക്രമീകരിച്ചിരുന്നത്. പത്ത് മിനിട്ട് നീണ്ട പരീക്ഷണത്തിലൂടെ ഭൗമാന്തരീക്ഷത്തിലേക്കുളള വാഹനത്തിന്റെ പുനപ്രവേശം, ഭൂമിയിൽ നിന്നുളള നിയന്ത്രണ സംവിധാനത്തിന്റെ കൃത്യത, താപപ്രതിരോധക്ഷമത എന്നിവ ഐ.എസ്.ആർ.ഒ നിരീക്ഷിച്ചു.
വിക്രം സാരാഭായി സ്പേസ് സെന്ററിലാണ് വിമാനാകൃതിയിലുളള റീയൂസബിൾ ലോഞ്ച് വെഹിക്കിളിന്റെ നിർമാണം പൂർത്തിയാക്കിയത്. 95 കോടി രൂപയാണ് പദ്ധതിക്കായി ഇതുവരെ ചെലവഴിച്ചത്. 2030 ൽ ആദ്യ വിക്ഷേപണത്തിന് ലക്ഷ്യമിടുന്ന വാഹനത്തിന്റെ ആറുമടങ്ങ് ചെറുതാണ് ഇപ്പോൾ പരീക്ഷിച്ചത്. നെയ്യാറ്റിന്‍കര സ്വദേശിയായ ശ്യാം മോഹനാണ് ആർ.എൽ.വി.-ടി.ഡി.യുടെ പ്രോജക്ട് ഡയറക്ടർ.