ബംഗലുരു: ഭാരതം തദ്ദേശീയമായി വികസിപ്പിച്ച ലഘുയുദ്ധവിമാനം ‘തേജസ്‘ പരീക്ഷണപ്പറക്കൽ നടത്തി. വ്യോമസേനാമേധാവി അരൂപ് റാഹയാണ് തേജസിൽ ആദ്യമായി പരീക്ഷണപ്പറക്കൽ നടത്തിയത്. അദ്ദേഹത്തോടൊപ്പം ഗ്രൂപ്പ് ക്യാപ്ടൻ എം. രംഗാചാരിയും വിമാനത്തിലുണ്ടായിരുന്നു.
ചൊവ്വാഴ്ച ബംഗലുരുവിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക് ലിമിറ്റഡിന്റെ റൺവേയിൽ നിന്നുമാണ് തേജസ് ആദ്യമായി ആകാശത്തേക്കുയർന്നത്. ഭാരതത്തിന്റെ വ്യോമസേനയുടെ ഒരു നാഴികക്കല്ലാണ് തേജസ് എന്ന് പരീക്ഷണപ്പറക്കലിനു ശേഷം അരൂപ് റാഹ പറഞ്ഞു.
25 മിനുട്ടോളം വിമാനം ആകാശത്ത് വിജയകരമായി പറത്തിയ ശേഷമാണ് അരൂപ് റാഹ തിരികെ ലാൻഡ് ചെയ്യുന്നത്. പൂർണ്ണസജ്ജമായ തേജസ്സിൽ ഇതാദ്യമായാണ് വ്യോമസേനാമേധാവി പരീക്ഷണപ്പറക്കൽ നടത്തുന്നത്.