ചേർത്തല: മാദ്ധ്യമങ്ങൾ തന്നെ സംഘടിതമായി വേട്ടയാടുകയാണെന്നും, ഈയവസരത്തിൽ ദേശാഭിമാനി പോലും തന്നെ സംരക്ഷിക്കുന്നില്ലെന്നും ഇടതുപക്ഷ സ്ഥാനാർത്ഥി ജി സുധാകരൻ. വി.എസ് അച്ചുതാനന്ദൻ വോട്ടു രേഖപ്പെടുത്തിയത് ജി.സുധാകരൻ എത്തി നോക്കിയ വിഷയത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താൻ ചട്ടവിരുദ്ധമായി പ്രവർത്തിച്ചിട്ടില്ലെന്നും, വി.എസിനൊപ്പം പോളിംഗ് ബൂത്തിൽ കയറാൻ സ്ഥാനാർത്ഥിയായ തനിക്കും അവകാശമുണ്ടെന്നും സുധാകരൻ അവകാശപ്പെട്ടു. എന്നാൽ തങ്ങളോടൊപ്പം നൂറുകണക്കിന് ആളുകൾ പോളിംഗ് ബൂത്തിലേക്ക് ഇടിച്ചു കയറിയത് തടയാൻ രമേശ് ചെന്നിത്തലയുടെ പൊലീസിനു കഴിഞ്ഞില്ലെന്നും സുധാകരൻ ആരോപിച്ചു.
തന്നെ ബൂർഷ്വാ മാദ്ധ്യമങ്ങൾ ബോധപൂർവ്വം വേട്ടയാടുകയാണെന്നും, വ്യക്തിയെന്ന നിലയിലല്ല; സി.പി.എം നേതാവെന്ന നിലയിലാണിതെന്നും എന്നിട്ടും ദേശാഭിമാനി പോലും തനിക്കു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
തനിക്കെതിരേ യു.ഡി.എഫ് അപവാദപ്രചാരണം നടത്തുകയാണെന്നും, താനതിനെ നിയമപരമായി നേരിടുമെന്നും പറഞ്ഞ സുധാകരൻ സുപ്രീം കോടതി യു.ഡി.എഫിന്റെ അപ്പൂപ്പന്റെ വകയല്ലെന്നും പ്രതികരിച്ചു.