ഹൈദരാബാദ്: തെലങ്കാനയിലെ ആദിലാബാദ് ജില്ലയിൽ ഓട്ടോയുടെ മുകളിലേക്ക് ടിപ്പർ ഇടിച്ചു കയറി 13 പേർ തൽക്ഷണം മരിച്ചു. രണ്ടു പേർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലും മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ നിസാമാബാദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
പൊച്ചമ്മ ക്ഷേത്രത്തിലേക്ക് തീർത്ഥാടനത്തിനു പോയവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയുടെ മുകളിലേയ്ക്ക് ഭാരം കയറ്റിയ ടിപ്പർ ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
മഹാരാഷ്ട്രയിലെ ബക്കർ മണ്ഡൽ, നാൻഡഡ് സ്വദേശികളാണ് മരിച്ചത്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ ആശ്രിതരെ അനുശോചനം അറിയിച്ച അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് മികച്ച ചികിത്സ ഏർപ്പെടുത്തണമെന്നും അധികൃതരോട് നിർദ്ദേശിച്ചു.