റാന്നി: അരിപ്പ ഭൂസമരത്തിന്റെ ഭാഗമായി സ്വകാര്യ കമ്പനി കൈവശം വച്ചിരിക്കുന്ന സർക്കാർ ഭൂമിയിൽ കുടിൽ കെട്ടാനെത്തിയ സ്ത്രീകളും, കുട്ടികളുമടങ്ങുന്ന നാനൂറോളം ദളിത് സമരപ്രവർത്തകരെ പൊലീസും, കോൺഗ്രസ് നേതാവിന്റെ ഗുണ്ടകളും ചേർന്ന് തല്ലിച്ചതച്ചു.
വ്യാഴാഴ്ച്ച രാത്രി 12 മണിയോടെ, റാന്നി, പെരുനാട്, മണിയാർ ഡാമിനു സമീപമുളള എ.വി.ടി. തോട്ടത്തിലാണ് സംഭവം. പൊലീസ് മർദ്ദനത്തിൽ സ്ത്രീകളും കുട്ടികളുമടക്കം പലർക്കും ഗുരുതരമായി പരിക്കേറ്റു. പല്ലുകൾ വരെ നഷ്ടപ്പെട്ടവരുണ്ട്. മൃഗീയമായി വേട്ടയാടിയിട്ടും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ പോലും പൊലീസ് തയ്യാറായില്ലെന്ന് പരാതിയുണ്ട്.
സമരക്കാരുടെ ഐഡന്റിറ്റി കാർഡും, മൊബൈൽ ഫോണുകളും, ഭക്ഷണസാധനങ്ങൾ വരെ കൂട്ടിയിട്ടു കത്തിച്ചു. എന്നിട്ടും കലിയടങ്ങാത്ത പൊലീസ്, മർദ്ദനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടു പോകാൻ അനുവദിക്കാതെ വഴിയിൽ തടഞ്ഞ് മണിയാർ എ.ആർ ക്യാമ്പിൽ കൊണ്ടു പോയ ശേഷം അരിപ്പ ഭൂസമരവേദിയിൽ ഇറക്കി വിടുകയായിരുന്നു.
പരിക്കേറ്റവരിൽ ഇരുപത്തിയഞ്ചോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇനിയും ചിലരെ കണ്ടെത്താനുണ്ടെന്നും ആദിവാസി ദളിത് മുന്നേറ്റസമിതി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീരാമൻ കൊയ്യോൻ മാദ്ധ്യമങ്ങളോടു പറഞ്ഞു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുൻപ് നടന്ന ചർച്ചയിൽ അരിപ്പ ഭൂസമരത്തിൽ പങ്കെടുക്കുന്ന കുടുംബങ്ങൾക്ക് ഡിസംബർ 31നു മുൻപ് ഭൂമി നൽകാമെന്ന് റവന്യൂ മന്ത്രിയും, മുഖ്യമന്ത്രിയും വാക്കു നൽകിയിരുന്നതാണ്. എന്നാൽ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ വാക്കു മാറിയ ഇവർ മുത്തങ്ങ ദിനത്തിൽ നടന്ന ചർച്ചയിൽ 15 ദിവസത്തിനകം ഭൂമി നൽകാമെന്ന് വീണ്ടും വാഗ്ദാനം ചെയ്തു. ഈ വാഗ്ദാനവും വൃഥാവിലായതോടെയാണ് തങ്ങൾ സർക്കാർ ഭൂമിയിൽ കുടിൽ കെട്ടാൻ പോയതെന്ന് ശ്രീരാമൻ കൊയ്യോൻ പറഞ്ഞു.
എ.വി.ടി കൈവശം വച്ചിരിക്കുന്ന 1232 ഏക്കർ ഭൂമിയിൽ 432 ഏക്കർ മാത്രമേ കമ്പനി കരം നൽകുന്നതായുളളൂ. വിഷയത്തിൽ പത്തനംതിട്ട ജുഡീഷ്യൽ കോടതിയിൽ കേസ് നടക്കുന്നതായും ശ്രീരാമൻ കൊയ്യോൻ അറിയിച്ചു.