കൊല്ലത്തെ ഇടത് മുന്നണി സ്ഥാനാർത്ഥി മുകേഷ് സത്യവാങ്മൂലത്തിൽ യഥാർത്ഥ വിവരങ്ങൾ മറച്ചു വച്ചെന്നാരോപിച്ച് മുൻ ഭാര്യ സരിത രംഗത്ത്. ഗുരുതരമായ പിഴവുകളോടെയാണ് മുകേഷ് തന്റെ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നതെന്ന് സരിത വ്യക്തമാക്കുന്നു.
മേതിൽ ദേവികയുടെ പേരാണ് മുകേഷ് തന്റെ സത്യവാങ്മൂലത്തിൽ ഭാര്യയുടെ സ്ഥാനത്ത് ചേർത്തിരിക്കുന്നത്. എന്നാൽ മുകേഷ് നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നും, മേതിൽ ദേവികയെ വിവാഹം ചെയ്തുവെന്ന വാർത്ത താനറിയുന്നത് ദൃശ്യമാദ്ധ്യമങ്ങളിൽക്കൂടി മാത്രമാണെന്നും സരിത പറയുന്നു.
ആശ്രിതരെ സംബന്ധിക്കുന്ന കോളത്തിൽ, ആശ്രിതരില്ല എന്ന തരത്തിൽ മുകേഷ് രേഖപ്പെടുത്തിയിരിക്കുന്നതും സരിത ചോദ്യം ചെയ്യുന്നു. രണ്ട് ആൺകുട്ടികളുടെ അച്ഛനായ മുകേഷിന് തനിക്ക് ആശ്രിതരാരുമില്ലെന്നു പറയാൻ എങ്ങനെ കഴിയുമെന്നും സരിത ചോദിച്ചു.
തന്റെ പേരിൽ കേസുകളൊന്നും നിലവിലില്ലെന്നാണ് മുകേഷ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്, എന്നാൽ തങ്ങളുടെ കേസ് ഇപ്പോഴും കേരള ഹൈക്കോടതിയിൽ നിലവിലുണ്ട്. നിയമം പഠിച്ചയാളാണ് മുകേഷ്. പക്ഷേ ആ നിയമം മുകേഷ് കയ്യിലെടുക്കുകയാണ്. 28 വർഷമായി താൻ മിസിസ്. മുകേഷ് തന്നെയാണ്. ക്രൂരനായ ഒരു ഭർത്താവാണ് മുകേഷ്, ആർക്കും ദഹിക്കാത്ത യാഥാർത്ഥ്യങ്ങൾ നിറഞ്ഞതാണ് തങ്ങളുടെ ജീവിതമെന്നും സരിത കൂട്ടിച്ചേർത്തു.
വിഷയത്തിൽ സരിത പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഘട്ടമായപ്പോൾ, സരിതയിൽ മുകേഷിനുണ്ടായ കുട്ടികളോട്, താൻ എം.എൽ.എ ആയാൽ കിട്ടാവുന്ന എല്ലാ ലാഭങ്ങളും മക്കൾക്കുളളതാണെന്നും, അതുകൊണ്ട് അമ്മയോട് പ്രശ്നങ്ങളുണ്ടാക്കാതെ അടങ്ങിയിരിക്കാൻ ഉപദേശിക്കണമെന്ന് ആവശ്യപ്പെട്ടതായും സരിത പറയുന്നു. ഇത്തരത്തിൽ പറയുന്ന മുകേഷ്, ലാഭമുണ്ടാക്കാനാണോ പൊതുസേവനത്തിനിറങ്ങിയിരിക്കുന്നതെന്നും സരിത ചോദിച്ചു.
നുണയും കഥയും പറഞ്ഞ് ജനങ്ങളെ കയ്യിലെടുക്കാൻ മുകേഷ് മിടുക്കനാണ്, പക്ഷേ ആ കഴിവുപയോഗിച്ച് സമൂഹത്തെ സേവിക്കാനാകില്ല. സ്വന്തം കുടുംബത്തിനു നീതി ലഭ്യമാക്കിയിട്ടു വേണം നേതാവാകാൻ. ഗർഭിണിയായ ഭാര്യയെപ്പോലും ദേഹോപദ്രവമേൽപ്പിച്ച ഒരു ഭർത്താവാണോ സാമൂഹ്യസേവനം ചെയ്യാൻ പോകുന്നതെന്നും സരിത ചോദിക്കുന്നു. മുകേഷിന് ഒരു പാർട്ടിയുടെയും നേതാവാകാനുള്ള യോഗ്യതയില്ലെന്നും സരിത കൂട്ടിച്ചേർത്തു.
സരിതയുടെ വെളിപ്പെടുത്തലുകൾ മുകേഷിനെയും, ഇടതുപക്ഷത്തെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വിഷയം എതിർകക്ഷികൾ പ്രചാരണായുധമാക്കിക്കഴിഞ്ഞു.
സ്ഥിതിഗതികളുടെ സത്യാവസ്ഥ ഇതാണെങ്കിൽ, മുകേഷിന്റെ സ്ഥാനാർത്ഥിത്വം തന്നെ പരുങ്ങലിലാകുന്ന അവസ്ഥയാണ്.