തൊടുപുഴ: തമിഴ് നാട്ടിലെ ശക്തമായ രാഷ്ട്രീയമുന്നണിയായ അണ്ണാ ഡി.എം.കെ, ഇടുക്കി ജില്ലയിൽ ആഭ്യന്തര കലാപത്തിനു ശ്രമിക്കുന്നതായി പൊലീസ് രഹസ്യാന്വേഷണവിഭാഗത്തിന്റെ മുന്നറിയിപ്പ്. പീരുമേട്, ദേവികുളം, ഉടുമ്പൻ ചോല തുടങ്ങിയ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ ശ്രമമെന്നും റിപ്പോർട്ടുണ്ട്. അണ്ണാ ഡി.എം.കെ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ, ഇവരുടെ പ്രസംഗങ്ങൾ പ്രകോപനമരമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഭാഷാവിദ്വേഷവും, വംശീയവിദ്വേഷവുമുണ്ടാക്കുന്ന തരത്തിലുളള പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുക. മദ്യവും, പണവും, വസ്ത്രങ്ങളും, വീട്ടുപകരണങ്ങളും, ലാപ് ടോപ്പുകളും വരെ സമ്മതിദായകരെ സ്വാധീനിക്കുന്നതിനു വേണ്ടി വിതരണം ചെയ്യുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളും സ്ഥാനാർത്ഥികളുടെയും, അണ്ണാ ഡി.എം.കെ നേതാക്കളുടെയും പേരിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുളള പന്ത്രണ്ടോളം കേസുകളിൽ അണ്ണാ ഡി.എം.കെ സ്ഥാനാർത്ഥികൾ പ്രതികളാണ്.