ഹൈദരാബാദ് : രോഹിത് വെമുലയുടെ ആത്മഹത്യ വിഷയത്തിൽ എസ് എഫ് ഐയുടെ ഇരട്ടത്താപ്പിലും രഹസ്യ അജണ്ടകളിലും പ്രതിഷേധിച്ച് ഹൈദരാബാദ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറി രാജു കുമാർ സാഹു എസ് എഫ് ഐ യിൽ നിന്ന് രാജിവെച്ചു. എസ് എഫ് ഐ – എ എസ് എ സംഘടനകളുടെ ഭിന്നിപ്പിക്കൽ തന്ത്രങ്ങളിലും അവസരവാദ രാഷ്ട്രീയത്തിലും മനം മടുത്താണ് രാജിവയ്ക്കുന്നതെന്ന് സാഹു ഫേസ്ബുക്കിൽ കുറിച്ചു.
ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ രോഹിത് വെമുലയുടെ ആത്മഹത്യയോടനുബന്ധിച്ചുള്ള പ്രതിഷേധ സമരങ്ങൾക്കുള്ള പണം എവിടെ നിന്നെന്ന ചോദ്യവും സാഹു തന്റെ രാജിക്കത്തിൽ ഉന്നയിക്കുന്നുണ്ട് . ഒരേ സമയം യാക്കൂബ് മേമന് പിന്തുണയില്ലെന്ന് പറയുകയും അതേ സമയം മേമന് വേണ്ടി നിലകൊണ്ടവരെ പിന്തുണയ്ക്കുകയുമാണ് എസ് എഫ് ഐ ചെയ്യുന്നതെന്നും സാഹു പറയുന്നു.
അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷനെ എതിർക്കുമ്പോൾ തന്നെ അവരോടൊപ്പം ചേർന്ന് ജോയിന്റ് ആക്ഷൻ കമ്മിറ്റി ഉണ്ടാക്കി രഹസ്യ അജണ്ടകൾ നടപ്പിലാക്കാൻ എസ് എഫ് ഐ കൂട്ടു നിൽക്കുകയും ചെയ്യുന്നു . തെരഞ്ഞെടുപ്പു വരുമ്പോൾ ജാതിയും മതവും നോക്കിയാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്. ജോയിന്റ് ആക്ഷൻ കമ്മിറ്റിയുണ്ടാക്കിയപ്പോൾ അത് ദളിത് വിഷയങ്ങൾക്ക് വേണ്ടിയാണെന്നാണ് ധരിച്ചത് . എന്നാൽ ചില സ്ഥാപിത താത്പര്യങ്ങൾക്ക് വേണ്ടിയാണിതൊക്കെയന്ന് പിന്നീട് മനസ്സിലായി . സാഹു പറയുന്നു.
വൈസ് ചാൻസലറെ തടഞ്ഞ സമരത്തോടനുബന്ധിച്ച് പ്രചരിപ്പിക്കുന്ന പോലീസ് മർദ്ദന വാർത്തകളിൽ പലതും പച്ചക്കള്ളമാണെന്നും സാഹു ചൂണ്ടിക്കാട്ടി. വെറും രാഷ്ട്രീയ ലാഭത്തിനു വേണ്ടി പുറത്തുള്ള ആരുടെയോ പിണിയാളുകളാവുകയാണ് വിദ്യാർത്ഥികൾ. രോഹിത് വെമുല വിഷയത്തിൽ നടക്കുന്ന പ്രതിഷേധത്തിന്റെ ഉള്ളുകള്ളികളും സാഹു ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട് .
രോഹിത് വെമുല ലോലഹൃദയനായ ഒരു വിദ്യാർത്ഥിയായിരുന്നു. എസ് എഫ് ഐയുടെ അവസരവാദ നിലപാടുകൾ മൂലമാകണം അദ്ദേഹം സംഘടന വിട്ടത്. തുടർന്ന് എ എസ് എ യിലെത്തിയ വെമുല ഒരു മൗലിക വാദിയായി മാറിയതിൽ അതിയായ ദുഖമുണ്ട് . എല്ലാവരേയും വെറുക്കുന്ന രീതിയിൽ വെമുലയിൽ മനസ്സിൽ വിഷം കുത്തിവച്ചത് എസ് എഫ് ഐയാണ് .സാഹു ചൂണ്ടിക്കാട്ടി.
വെമുലയ്ക്ക് നീതി വേണമെന്ന് ആവശ്യപ്പെടുമ്പോഴും ജുഡീഷ്യൽ കമ്മീഷന്റെ അന്വേഷണവുമായി എ എസ് എ സഹകരിക്കുന്നില്ലെന്ന് സാഹു വിശദീകരിക്കുന്നുണ്ട്. രോഹിത് വെമുലയുടെ ജാതി വിഷയത്തിൽ കൃത്യമായ വിശദീകരണം നൽകാനും ഇവർ തയ്യാറല്ല . പ്രശ്നം തീർക്കാനല്ല മറിച്ച് ആരുടേയോ താത്പര്യം സംരക്ഷിക്കാനാണ് സമരക്കാർ ശ്രമിക്കുന്നതെന്നും സാഹു തുറന്ന് പറയുന്നു.
പഞ്ചനക്ഷത്ര പ്രതിഷേധ സമരമാണ് നടക്കുന്നതെന്നും ഇതിനുള്ള പണം എവിടെനിന്നാണ് വരുന്നതെന്ന് അറിയില്ലെന്നും സാഹു വിശദീകരിക്കുന്നു .
ഹൈദരാബാദ് സർവകലാശാലയിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിലുള്ള പ്രശ്നത്തിനിടയിലാണ് രോഹിത് വെമുല ആത്മഹത്യ ചെയ്തത് . എന്നാൽ ഈ വിഷയം കേന്ദ്രസർക്കാരിനെതിരെ ഉപയോഗിക്കാനുള്ള തത്പരകക്ഷികളുടെ ശ്രമങ്ങളാണ് സാഹുവിന്റെ രാജിയോടെ വെളിച്ചത്തായിരിക്കുന്നത് .