ന്യൂഡൽഹി: പാനമ ഉൾപ്പെടെയുളള വിദേശരാജ്യങ്ങളിൽ കളളപ്പണം നിക്ഷേപിക്കാൻ ഉടമസ്ഥാവകാശം നേടിയവരുടെ വിവരങ്ങൾ ഇനി മുതൽ ഓൺലൈനിൽ ലഭ്യമാകും. ജോൺ ടോ എന്ന വ്യക്തി അന്വേഷണാത്മക പത്രപ്രവർത്തനം നടത്തുന്ന അന്താരാഷ്ട്ര കൺസോർഷ്യത്തിനു കൈമാറിയ രേഖകളിൽ ചിലതാണ് ഇനി മുതൽ ഓൺലൈനിൽ ലഭ്യമാവുക.
2 കോടിയോളം രേഖകളാണ് ജോൺ ടോ കൺസോർഷ്യത്തിനു കൈമാറിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ, ഫുട്ബോൾ താരം മെസ്സി തുടങ്ങിയവരുടെ വിവരങ്ങൾ നേരത്തേ പുറത്തു വന്നിരുന്നു. ഇന്ത്യയിൽ നിന്നും അമിതാഭ് ബച്ചൻ, ഐശ്വര്യ റായി, രണ്ടു മലയാളികൾ തുടങ്ങിയവർക്കും വിദേശനിക്ഷേപമുളളതായി വാർത്തകൾ വന്നിരുന്നു.
അതേസമയം, വിദേശനിക്ഷേപവും, കമ്പനികളിലെ ഓഹരി പങ്കാളിത്തവും മാത്രമാണ് ഓൺലൈനിൽ ലഭ്യമാവുകയെന്ന് കൺസോർഷ്യം അറിയിച്ചു. വ്യക്തി വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ പുറത്തു വിടില്ല. സാമ്പത്തിക തുല്യത ഉറപ്പുവരുത്തലാണ് ജോൺ ടോ ലക്ഷ്യം വയ്ക്കുന്നത്.