തലശ്ശേരി: ധർമ്മടം സ്ഥാനാർത്ഥി മോഹനൻ മാനന്തേരിക്കു നേരേയുണ്ടായ സി.പി.എം ഗുണ്ടാ ആക്രമണത്തിനു പിന്നാലെ, തലശ്ശേരി മണ്ഡലം സ്ഥാനാർത്ഥി വി.കെ സജീവനു നേരെയും സി.പി.എം ആക്രമണം.
വി കെ സജീവന്റെ തെരഞ്ഞെടുപ്പു പര്യടനവാഹനം കുണ്ടുചിറ എ.കെ.ജി വായനശാലയ്‌ക്കു സമീപമെത്തിയപ്പോൾ സി.പി.എം സംഘടിതമായി ആക്രമിക്കുകയായിരുന്നു. സ്ഥാനാർത്ഥിയെ അസഭ്യം പറയുകയും, തലശ്ശേരി നഗരസഭ, കൊമ്മൽ വാർഡ് കൗൺസിലർ കെ. ലിജേഷിനെ കല്ലെറിയുകയും, മർദ്ദിക്കുകയും ചെയ്തു. അക്രമത്തിൽ ലിജേഷിനു പരിക്കേറ്റിട്ടുണ്ട്.
ധർമ്മടത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി മമ്പറം ദിവാകരനു നേരെയും സമാനമായ ആക്രമണവും കയ്യേറ്റവുമുണ്ടായതായി പരാതിയുണ്ട്. ഇടതു സ്ഥാനാർത്ഥികൾക്കൊഴികെ മറ്റാർക്കും സി.പി.എം ശക്തികേന്ദ്രങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കാത്ത വിധം അക്രമം അഴിച്ചു വിടുകയാണ് സി.പി.എം നേതൃത്വത്തിലുളള അക്രമിസംഘം.