കാസർകോട് : ഇടതു വലത് മുന്നണികളെ കണക്കിന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ബംഗാളിൽ ദോസ്തിയും കേരളത്തിൽ ഗുസ്തിയും നടത്തുകയാണ് കോൺഗ്രസും കമ്യൂണിസ്റ്റുമെന്ന് മോദി പരിഹസിച്ചു . അഞ്ചു വർഷം തങ്ങൾ ഭരിക്കാം അടുത്ത അഞ്ചു വർഷം നിങ്ങൾ ഭരിക്കൂ എന്ന രീതിയിലുള്ള കരാർ രാഷ്ട്രീയമാൺ` കേരളത്തിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അഴിമതിയും അക്രമവും നടത്തി പരസ്പരം സഹായിച്ചാണ് കേരളത്തിലെ ഇടത് വലത് മുന്നണികൾ മുന്നോട്ടു പോകുന്നത് . കേരളത്തിൽ കോൺഗ്രസുകാർ രാജ്യത്തെ നശിപ്പിച്ചെന്ന് പറയുന്ന കമ്യൂണിസ്റ്റുകാർ ബംഗാളിൽ പോയി കോൺഗ്രസിന് ജയ് വിളിക്കുന്നു . കേരളത്തിൽ കമ്യൂണിസ്റ്റുകൾ അക്രമം നടത്തുന്നുവെന്ന് ആരോപിക്കുന്ന കോൺഗ്രസുകാർ ബംഗാളിൽ പോയി കമ്യൂണിസ്റ്റുകൾ ബംഗാളിൻബെ രക്ഷിക്കുമെന്ന് പറയുന്നു . ഇത്തരം ആളുകളെ നാം തെരഞ്ഞെടുക്കണോയെന്ന് അദ്ദേഹം ചോദിച്ചു.
കർഷകർക്കും മറ്റ് അവശ വിഭാഗങ്ങൾക്കും വേണ്ടി കേന്ദ്രസർക്കാർ നടപ്പാക്കിയ പദ്ധതികൾ എടുത്തു പറഞ്ഞ പ്രധാനമന്ത്രി വിദേശകാര്യ വകുപ്പ് കാര്യക്ഷമമായി കേരളത്തിനു വേണ്ടി ഇടപെട്ടത് പ്രസംഗത്തിൽ അനുസ്മരിച്ചു. പുല്ലുമേട് ദുരന്തസമയത്ത് കേരളത്തെ കേന്ദ്രത്തിൽ നിന്നാരും തിരിഞ്ഞു നോക്കിയില്ല . എന്നാൽ പുറ്റിംഗൽ ദുരന്തമുണ്ടായപ്പോൾ കേന്ദ്രസർക്കാർ വേണ്ട രീതിയിൽ പ്രതികരിച്ചെന്നും അദ്ദേഹം പറഞ്ഞു.
നമുക്ക് വേണ്ടി നാളേയ്ക്ക് വേണ്ടി എൻ ഡി എ സ്ഥാനാർത്ഥികളെ വോട്ടു ചെയ്ത് വിജയിപ്പിക്കാൻ അഭ്യർത്ഥിച്ചു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത് .