തിരുവനന്തപുരം : സിപിഎമ്മിനെ പരിഹസിച്ച് യുഡിഎഫ് നേതാക്കൾ . ബംഗാളിൽ കോൺഗ്രസിന്റെ താങ്ങും തണലും കൊണ്ടാണ് സിപിഎം പിടിച്ചു നിൽക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുസ്ളിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും തുറന്നടിച്ചു . കേരളത്തിലെ ചില മണ്ഡലങ്ങളിൽ എൽ ഡി എഫ് മൂന്നാം സ്ഥാനത്താണെന്നും കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്നും പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് പുതിയ പരാമർശം .
സംസ്ഥാനത്തെ പല മണ്ഡലങ്ങളിലെയും പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലെന്ന് പറഞ്ഞു കൊണ്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ടത്. പ്രസ്താവന വിവാദമായതോടെ തിരുത്തുമായി എ.കെ ആന്റണിയും വി.എം. സുധീരനും രംഗത്തെത്തി. ഉമ്മൻ ചാണ്ടി ബിജെപിയുടെ ശക്തി തിരിച്ചറിഞ്ഞെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനും പ്രതികരിച്ചു. . എന്നാൽ തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം അടർത്തി വിവാദമുണ്ടാക്കാനാണ് ശ്രമമെന്ന വിശദീകരണവുമായി ഉമ്മൻ ചാണ്ടി പിന്നീട് രംഗത്തെത്തി.
എന്നാൽ ബംഗാളിൽ കോൺഗ്രസിന്റെ താങ്ങും തണലുമാണ് സിപിഎമ്മിനെ താങ്ങി നിർത്തുന്നതെന്ന യു ഡി എഫ് നേതാക്കളുടെ അടുത്ത പരാമർശം എൽ ഡി എഫിന് വിനയായി . ബംഗാൾ സഖ്യത്തെപ്പറ്റി ഇതുവരെ കാര്യമായി പ്രതികരിക്കാതിരുന്ന യുഡിഎഫ് നേതാക്കൾ ബിജെപിക്ക് ഗുണം ചെയ്യുകയാണെന്നാണ് ഇപ്പോൾ എൽ ഡി എഫിന്റെ ആരോപണം .തെരഞ്ഞെടുപ്പ് അടുക്കുന്തോറും ഉമ്മൻ ചാണ്ടിയ്ക്ക് വിഭ്രാന്തിയെന്നായെന്നായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പ്രതികരിച്ചത്.
എന്തായാലും ഈ പ്രസ്താവനകൾ ആത്യന്തികമായി തങ്ങൾക്ക് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് എൻ ഡി എ നേതാക്കൾ . സംസ്ഥാനത്ത് നിർണായക ശക്തിയായി ഈ തെരഞ്ഞെടുപ്പിൽ എൻ ദി എ മാറുന്നതിന്റെ സൂചനയാണിതെന്ന് എൻ ഡി എ നേതാക്കൾ പ്രതികരിച്ചു.