ന്യൂഡൽഹി : ഇന്ത്യൻ ടെസ്റ്റ് ക്യാപ്ടൻ വിരാട് കോഹ് ലിയെ രാജീവ് ഗാന്ധി ഖേൽ രത്നയ്‌ക്ക് ബി സി സി ഐ ശുപാർശ ചെയ്തു . അർജുന അവാർഡിനായി അജിങ്ക്യ രഹാനെയും ശുപാർശ ചെയ്തിട്ടുണ്ട് . കായിക മേഖലയിലെ ഇന്ത്യയുടെ പരമോന്നത പുരസ്കാരമാണ് ഖേൽ രത്ന അവാർഡ്
കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തിനായി നടത്തിയ ഉജ്ജ്വല പ്രകടനമാണ് പരമോന്നത കായിക പുരസ്കാരത്തിനുള്ള പട്ടികയിൽ കോഹ് ലിയെ ഉൾപ്പെടുത്താൻ കാരണമായത്. ശുപാർശ അംഗീകരിക്കപ്പെട്ടാൽ സച്ചിൻ ടെണ്ടുൽക്കർക്കും എം എസ് ധോണിക്കും ശേഷം ഖേൽ രത്ന ലഭിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാകും കോഹ് ലി .
ഏഴര ലക്ഷം രൂപയാണ് അവാർഡ് തുക . അർജ്ജുനയ്‌ക്ക് 5 ലക്ഷം രൂപ ലഭിക്കും. ബി സി സി ഐയിൽ നിന്ന് ശുപാർശ ലഭിച്ചിട്ടുണ്ടെന്ന് കായികമന്ത്രാലയ അധികൃതർ സ്ഥിരീകരിച്ചു. ശുപാർശ തെരഞ്ഞെടുപ്പ് സമിതിക്ക് നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
41 ടെസ്റ്റുകളിൽ നിന്ന് 44.0 ശരാശരി 2994 റൺസാണ് കോഹ്ലിയുടെ സമ്പാദ്യം . 11 സെഞ്ച്വറികളും 12 അർദ്ധ സെഞ്ച്വറികളും നേടിയുണ്ട് ഈ ഇരുപത്തിയേഴുകാരൻ . 171 ഏകദിനങ്ങളിൽ 25 സെഞ്ച്വറിയും 36 അർദ്ധസെഞ്ച്വറികളുമായി 7212 റൺസ് നേടിയ കോഹ്ലിയുടെ ശരാശരി 51.51 ആണ് .
22 ടെസ്റ്റുകളിൽ നിന്ന് 6 സെഞ്ച്വറിയോടെ 1619 റൺസാണ് അജിങ്ക്യ രഹാനെ നേടിയിട്ടുള്ളത് .ശരാശരി 44.97. 67 ഏകദിനങ്ങളിൽ 2093 റൺസും രഹാനെ നേടിയിട്ടുണ്ട് .