ആഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതിക്കേസിൽ സി.ബി.ഐ, എ.കെ ആന്റണിയെ ചോദ്യം ചെയ്തേക്കും. എസ്.പി. ത്യാഗിയെ ചോദ്യം ചെയ്തപ്പോൾ സി.ബി.ഐക്കു ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണിത്. ചോദ്യം ചെയ്യലിൽ രാഷ്ട്രീയ നിർദ്ദേശമനുസരിച്ചാണ് താൻ പ്രവർത്തിച്ചതെന്ന് ത്യാഗി മൊഴി നൽകിയിരുന്നു. അതിനാൽ, അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന എ.കെ ആന്റണിക്ക് കേസിൽ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയുമെന്ന് സി.ബി.ഐ കരുതുന്നു.
എസ്.പി ത്യാഗിയെ ചോദ്യം ചെയ്തതിന്റെ തുടർച്ചയായാണ് അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണിയെയും ചോദ്യം ചെയ്യുക. എന്നാൽ ഇതുമായി ബന്ധപ്പെട്ട് എ.കെ. ആന്റണിക്ക് ഇതു വരെ നോട്ടീസോ, സമൺസോ നൽകിയിട്ടില്ല. എന്നാൽ ചോദ്യം ചെയ്യൽ ഉണ്ടാകുമെന്നതിന്റെ സൂചനകൾ ലഭ്യമായതിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് ഉന്നതനേതൃത്വം എ.കെ ആന്റണിയെ ഡൽഹിയിലേക്കു വിളിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ പ്രചാരണപരിപാടികളിലായിരുന്ന ആന്റണി മൂന്നു ദിവസത്തെ പരിപാടികൾ റദ്ദു ചെയ്താണ് ഡൽഹിക്കു പോകുന്നത്.
ഈ വിഷയത്തിൽ തെളിവുകൾ സഹിതം ഇറ്റാലിയൻ കോടതിയിൽ സമർപ്പിക്കപ്പെട്ട രേഖകളുടെയും, കോടതിയുടെ പരാമർശത്തിന്റെയും പശ്ചാത്തലത്തിൽ കോൺഗ്രസ് ഉന്നത നേതാക്കൾക്ക് വിഷയത്തിൽ പങ്കുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ഇത് കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ എ.കെ. ആന്റണി നൽകുന്ന മൊഴി പ്രതിപ്പട്ടിക തയ്യാറാക്കുന്നതിൽ വരെ നിർണ്ണായകമാകുമെന്നു കരുതപ്പെടുന്നു.
സി.ബി. ഐ ചോദ്യം ചെയ്യുമ്പോൾ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാടെന്തെന്നും, പ്രതിരോധം തീർക്കുന്നതെങ്ങനെയെന്നും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും, ധാരണയിലെത്താനുമാണ് ആന്റണിയെ ഡൽഹിയിലേക്കു വിളിപ്പിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. രാവിലെ ഇതു സംബന്ധിച്ച് പാർട്ടിയുടെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അടക്കമുളളവർ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ വീട്ടിൽ യോഗം ചേർന്നിരുന്നു.
നാളെ പ്രതിരോധമന്ത്രി വിഷയം പാർലമെന്റിൽ അവതരിപ്പിക്കും. രേഖകൾ സഹിതമാകും അദ്ദേഹം പാർലമെന്റിൽ വിഷയം അവതരിപ്പിക്കുന്നത്. ഇതിനെ പ്രതിരോധിക്കേണ്ട ബാദ്ധ്യതയും കോൺഗ്രസ്സിനുണ്ടെന്നത് പാർട്ടിക്കുളളിൽ പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.
കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതു കൊണ്ട്, കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി കൂടിയുൾപ്പെട്ട അഴിമതി കേസ്, സംസ്ഥാനതെരഞ്ഞെടുപ്പിൽ യു.ഡി.എഫിനു തിരിച്ചടിയാകുന്ന പ്രതീതിയും നിലവിലുണ്ട്.