കോട്ടയം: പ്രശസ്ത കാർട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു. 86 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 10.45നായിരുന്നു അന്ത്യം.
ആറു പതിറ്റാണ്ടുകൾ മലയാളിയുടെ ചിന്തയിലും, രാഷ്ട്രീയത്തിലും, സമകാലിക സംഭവങ്ങളിലും നർമ്മത്തിന്റെ മായാത്ത രേഖകൾ വരച്ചു ചേർത്ത ടോംസ് എന്ന വി.ടി. തോമസ് ഒരു കാലഘട്ടത്തെയും, തലമുറകളെയും വായനയുടെ ലോകത്തേക്കു കൈ പിടിച്ചു കൊണ്ടുവന്നു. നിമിഷങ്ങൾ കൊണ്ട് അത്ഭുതപ്പെടുത്തുന്ന രീതിയിൽ വര കൊണ്ട് ഇന്ദ്രജാലം തീർക്കാനും, അതു വഴി സംവദിക്കാനുമുളള അദ്ദേഹത്തിന്റെ കഴിവ് വിദ്യാർത്ഥികൾക്കും, കലാസ്വാദകർക്കും എന്നും കൗതുകമായിരുന്നു.
ആലപ്പുഴ ജില്ലയിൽ, വെളിയനാട്ട്, 1929 ജൂൺ 20ന് അത്തിക്കളം വാടയ്ക്കൽ തോപ്പിൽ കുഞ്ഞു തൊമ്മന്റെയും, സിസിലി തോമസിന്റെയും മകനായാണ് അദ്ദേഹം ജനിച്ചത്. 1957ൽ തന്റെ അയൽപക്കത്തു നിന്നും കണ്ടെത്തിയ ബോബനും, മോളിയും എന്നീ രണ്ടു കുട്ടികൾ പിന്നീട് മലയാളിയുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കാർട്ടൂൺ കഥാപാത്രങ്ങളായി.
ലളിതമായ വരകളിലൂടെ അതിശക്തമായ രാഷ്ട്രീയവിമർശനമുയർത്താൻ ടോംസിന് അനായാസം കഴിഞ്ഞിരുന്നു, സമൂഹത്തിലെ പലവിധങ്ങളായ പുഴുക്കുത്തുകളോടും ദാക്ഷണ്യമില്ലാത്ത ആക്ഷേപഹാസ്യത്താൽ വെല്ലു വിളി നടത്തുന്നതിൽ ടോംസിനു പകരം വയ്ക്കാൻ മറ്റൊരാളില്ലെന്നു തന്നെ പറയാം.
അപ്പിഹിപ്പി, ഉണ്ണിക്കുട്ടൻ, ചേട്ടൻ, ചേട്ടത്തി, മൊട്ട, വക്കീൽ, ആശാൻ തുടങ്ങി നിരവധിയായ കഥാപാത്രങ്ങൾ മലയാളിയുടെ ആസ്വാദനക്ഷമതയോട് പരമാവധി നീതി പുലർത്തിക്കൊണ്ടു തന്നെ, കാലത്തിനൊപ്പം സഞ്ചരിച്ചു. ബോബനും,മോളിയും; പ്രായത്തെ അതിജീവിച്ചു കൊണ്ട് സമകാലിക രാഷ്ട്രീയത്തിലും, സാംസ്കാരത്തിലും, കലയിലും, ആഗോളവിഷയങ്ങളിൽ വരെ കുറിക്കു കൊളളുകയും, ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്യുന്ന നിറസാന്നിദ്ധ്യമായി. വരയുടെ സാദ്ധ്യതകളും, ചുരുക്കെഴുത്തിന്റെ കയ്യൊതുക്കവും, സൂക്ഷ്മനിരീക്ഷണത്തിലൂടെയുളള അപഗ്രഥനസിദ്ധിയും ഇത്രയധികം ഉപയോഗപ്പെടുത്തിയ മറ്റൊരു കാർട്ടൂണിസ്റ്റിനെ ചൂണ്ടിക്കാണിക്കുക പ്രയാസമാണ്.
താൻ കണ്ടെത്തിയ, താൻ ജീവൻ നൽകിയ, മലയാളിയുടെ ഹൃദയങ്ങളിൽ മായാത്ത വരകൊണ്ടു കോറിയിട്ട കഥാപാത്രങ്ങൾക്കു വേണ്ടി സുപ്രീം കോടതി വരെ കയറേണ്ട ദുര്യോഗവും ടോംസിനുണ്ടായി. എന്നാൽ കാലത്തിന്റെ നിയോഗവും, കോടതി വിധിയും ടോംസ് എന്ന പ്രതിഭയ്ക്കു തുണയായി.
കുടുംബദീപം, കേരളഭൂഷണം, ഡെക്കാൻ ഹെറാൾഡ്, ശങ്കേഴ്സ് വീക്കിലി, മലയാളമനോരമ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ ടോംസ് ആബാലവൃദ്ധം മലയാളികൾക്കു സുപരിചിതനായി.
ബോബനും മോളിയും ചലച്ചിത്രവും, ആനിമേഷൻ സിനിമയും വരെയായി. ബോബനും മോളിയും കാർട്ടൂൺ പരമ്പരകളിലെ സ്ഥിരസാന്നിദ്ധ്യമായ പട്ടിയും, അതിന്റെ വിവിധങ്ങളായ ഭാവങ്ങളും പ്രതിഭാധനനായ ആ കലാകാരന്റെ സൂക്ഷ്മഭാവനയുടെയും, ‘ക്രാഫ്റ്റ്‘ എന്നു വിശേഷിപ്പിക്കാവുന്ന ക്ലാസ്സിക് ശൈലിയുടെയും നിരവധി ഉദാഹരണങ്ങളിൽ ഒന്നു മാത്രമാണ്.
ത്രേസ്യാക്കുട്ടിയാണ് ടോംസിന്റെ ഭാര്യ. പീറ്റർ, മോളി, ബോബൻ, റാണി, ബോസ്, ഡോ. പ്രിൻസി ബിജു; ഇവർ മക്കളാണ്. സംസ്കാരം ഞായറാഴ്ച മൂന്നുമണിക്ക് കോട്ടയം ലൂർദ്ദ് ഫൊറോന പളളി സെമിത്തേരിയിൽ നടക്കും.
വരയിലും, വരിയിലും മലയാളിക്ക് നർമ്മത്തിന്റെ നിത്യവസന്തം തീർത്ത ടോംസിന് ജനം ടി വിയുടെ ആദരാഞ്ജലികൾ…