ന്യൂഡൽഹി: പ്രതിദിനം ശരാശരി 50 കുട്ടികൾക്കു മേൽ കാൻസർ ബാധിച്ചു മരിക്കുന്നുണ്ടെന്ന് പഠനം. രോഗത്തിന്റെ ഗൗരവത്തേയും, ആധുനിക ചികിത്സാസങ്കേതങ്ങളുടെ അപര്യാപ്തതയെയും ചൂണ്ടിക്കാണിക്കുന്നതാണ് ജേർണൽ ഓഫ് ഗ്ലോബൽ ഓങ്കോളജി പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട്.
വികസിതരാജ്യങ്ങളിൽ കാൻസർ ബാധിച്ച 80%ൽ കൂടുതൽ കുട്ടികളും രോഗവിമുക്തി നേടുന്നുണ്ട്. ഇത് കൃത്യവും നിശിതവുമായ ചികിത്സയുടെ മികവു കൊണ്ടാണെന്നും പഠനം വ്യക്തമാക്കുന്നു. കാൻസർ ചികിത്സാരംഗത്ത് നാം ഇനിയും ബഹുദൂരം മുന്നോട്ടു പോകാനുണ്ടെന്ന സൂചനയാണ് ഈ പഠനം നൽകുന്നത്.
കൃത്യമായ അവബോധമില്ലായ്മയും, ദാരിദ്ര്യവും, ഉദാസീനതയും തുടങ്ങി ഒരു പിടി കാരണങ്ങൾ സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്.
ടൊറന്റോ യൂണിവേഴ്സിറ്റിയും, മുംബൈയിലെ ടാറ്റാ മെമ്മോറിയൽ സെന്ററും സംയുക്തമായാണ് പഠനം നടത്തിയത്.