ന്യൂഡൽഹി : പട്ടികജാതി പട്ടികവർഗ്ഗക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ നിരോധിക്കുന്ന നിയമം കേന്ദ്രസർക്കാർ ഭേദഗതി ചെയ്തു . ഭരണഘടനാശിൽപ്പി ബാബാസാഹബ് അംബേദ്കറുടെ നൂറ്റിയിരുപത്തഞ്ചാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായാണ് തീരുമാനം .
പട്ടികജാതി പട്ടിക വർഗ്ഗ പീഡനങ്ങൾക്കെതിരെ എടുക്കുന്ന കേസുകാൾ 60 ദിവസത്തിനുള്ളിൽ അന്വേഷിച്ച് ചാർജ് ഷീറ്റ് കോടതിയിൽ സമർപ്പിക്കണം . പീഡിപ്പിക്കപ്പെട്ട ഇരയ്ക് നഷ്ടപരിഹാരം നൽകാനും ഭേദഗതിയിൽ വ്യവസ്ഥയുണ്ട് .
ബലാത്സംഗം തുടങ്ങി സ്ത്രീകളോടുള്ള അതിക്രമങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള വ്യവസ്ഥകളിൽ നിന്ന് മെഡിക്കൽ പരിശോധന ഒഴിവാക്കി. അക്രമം നടന്നാൽ 7 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരത്തുക നൽകാനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ദളിത് വിഭാഗത്തിനെതിരെ നടന്ന അക്രമണങ്ങളുടെ പേരിൽ എടുത്തിട്ടുള്ള കേസുകളിൽ ശരിയായ അന്വേഷണം നടക്കുന്നില്ല എന്ന പരാതി വ്യാപകമാണ് . വേണ്ടവിധത്തിലുള്ള നടപടികളും ഉണ്ടാകുന്നില്ല . ഇത് ഒഴിവാക്കി സാമൂഹ്യ നീതിയും നിയമവും ദളിത് വിഭാഗങ്ങൾക്ക് കൂടുതൽ വേഗത്തിൽ നൽകുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ നിയമത്തിൽ ഭേദഗതി വരുത്തിയത് .