തിരുവനന്തപുരം: കേരളത്തിലെ എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപാകതകളുണ്ടെന്ന് മുതിർന്ന സി.പി. എം നേതാവും, പ്രതിപക്ഷനേതാവുമായ വി.എസ്. അച്യുതാനന്ദൻ പറഞ്ഞതായി റിപ്പോർട്ട്. താൻ മുഖ്യമന്ത്രിയാകണമെന്നാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിനു നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“അതേ ജനം എന്നെ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നു, പക്ഷേ തീരുമാനമെടുക്കേണ്ടത് എൽ.ഡി.എഫ് ആണ്“- ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
തൊണ്ണൂറ്റി രണ്ടാം വയസ്സിലും സ്ഥാനാർത്ഥിയാകുന്നതേക്കുറിച്ച് ചോദിച്ചപ്പോൾ, ഇലക്ഷനിൽ എന്റെ സാന്നിദ്ധ്യമില്ലാതെ പറ്റില്ല എന്ന തരത്തിലുളള മറുപടിയായിരുന്നു അദ്ദേഹം നൽകിയത്. തെരഞ്ഞെടുപ്പ് യുദ്ധത്തിൽ തന്റെ സാന്നിദ്ധ്യം അത്യാവശ്യമാണെന്നും, എൽ.ഡി.എഫ്. വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപാകതകളുണ്ടെന്നും, ചില സ്ഥാനാർത്ഥികളുടെ കാര്യത്തിൽ പാർട്ടിക്കുളളിൽ അഭിപ്രായഭിന്നതകളുണ്ടെന്നും കൂടുതൽ കാര്യങ്ങൾ തെരഞ്ഞെടുപ്പിനു ശേഷം പറയാമെന്നും മറ്റൊരു ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.
എന്നാൽ ഈ വാർത്ത ശുദ്ധ തെമ്മാടിത്തരമാണെന്നും, താനങ്ങനെ പറഞ്ഞിട്ടില്ലെന്നും, വാർത്തയോടു പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു.